അദ്ധ്യായം-5
”ഗാന്ധിജി എഴുതിയ ഭഗവദ്ഗീതയ്ക്ക് 284 പേജുകളുണ്ട്. വിലയോ? വെറും രണ്ടര രൂപ! ഈ നീല ബയിന്റിട്ട പുസ്തകത്തിനാകട്ടെ 700 പേജുണ്ട്. വില 500 രൂപയും!” ഉണ്ണി പറഞ്ഞു.
”അത് അങ്ങനെയല്ലേ സംഭവിക്കൂ ഉണ്ണീ. അമ്പതുവര്‍ഷത്തെ പഴക്കമുള്ളതാണ് എന്റെ കൈവശമുള്ള ഗാന്ധി പുസ്തകം. അന്നത്തെ നിര്‍മാണച്ചെലവു വെച്ചാണ് വിലയും. ഇപ്പോള്‍ അച്ചടിച്ചാല്‍ വില കൂടുകയും ചെയ്യും.”
”പക്ഷെ, പേജുകള്‍ കൂടുന്നതോ?”
”അതു മറ്റൊരാളുടെ പുസ്തകമല്ലേ? അയാളുടെ വ്യാഖ്യാനരീതി കുറേക്കൂടി വിശദമാകയാല്‍ വലുപ്പം കൂടി; വിലയും കൂടി അത്രതന്നെ പിന്നെ, ഗാന്ധിജി എഴുതിയ ഭഗവദ്ഗീത എന്നു നീ പറഞ്ഞില്ലേ? അതില്‍ തെറ്റുണ്ട്. ഭഗവദ്ഗീത എഴുതിയതു വേദവ്യാസ മഹര്‍ഷിയാണ്. മാത്രമല്ല, ഇപ്പോഴത്തെപ്പോലെ ഒറ്റയ്ക്കു നില്ക്കുന്ന ഗ്രന്ഥമല്ല. വേദവ്യാസന് രചിച്ച വിശ്വോത്തരമായ ‘മഹാഭാരതം’ എന്ന ഗ്രന്ഥത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരു ഖണ്ഡം മാത്രമാണത് അതിന് നൂറുകണക്കിന് വ്യാഖ്യാനങ്ങള്‍ വിവിധ ഭാഷകളിലുണ്ടായി.
അതില്‍ ഒന്നുമാത്രമാണ് ഗാന്ധിജിയുടേത്. നീ എടുത്തുകാട്ടിയ വലിയ പുസ്തകം ശങ്കരാചാര്യരുടെ വ്യാഖ്യാനം ഉള്‍ക്കൊള്ളുന്നതാണ്. ഇന്നും ഭഗവദ്ഗീതയ്ക്ക് ലോകമെമ്പാടും വ്യാഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നത്തേയും മനുഷ്യജീവിതത്തിനു സഹായകമായ ശാശ്വതസത്യങ്ങളുടേതായ തിളക്കം ഈ ഗ്രന്ഥത്തിനുണ്ടെന്നല്ലേ ഇതിന്നര്‍ത്ഥം?”
”ഇവിടെയൊരു ഭഗവദ്ഗീതയുണ്ടല്ലോ മുത്തച്ഛാ! വളരെ ചെറുത്! പത്തുരൂപയേ വിലയുള്ളൂ” ഉമ പറഞ്ഞു.
”അതിന് ആവശ്യക്കാര്‍ ധാരാളമാണ്. ആശ്വാസത്തിനും സംശയനിവാരണത്തിനും മറ്റും ചിലര്‍ അത് എപ്പോഴും കീശയിലോ ബാഗിലോ കൊണ്ടുനടക്കും. ഭക്തിയാവും ഇക്കാര്യത്തില്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഗാന്ധിജി എല്ലായ്പ്പോഴും ഭഗവദ്ഗീത കൊണ്ടുനടന്നത് മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനും കര്മോന്മുഖരാക്കുന്നതിനും മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിനുംകൂടി ആയിരുന്നു.
ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം അദ്ദേഹം ഗീതാ തത്വങ്ങള്‍ നിറച്ചു. എത്രയോ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, സംഭാഷണങ്ങള്‍, കത്തുകള്‍! അവ പരോക്ഷമായ ഗീതാവ്യാഖ്യാനങ്ങളാണെന്നു തോന്നാം. ”എന്റെ ജീവിതമാണ് എന്റെ സ്വദേശം” എന്നു ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിരുന്നതായി നിങ്ങള്‍ കേട്ടിട്ടില്ലേ? എന്റെ ജീവിതം ഗീതാതത്ത്വങ്ങളുടെ കര്മരംഗത്തുള്ള പ്രായോഗിക വ്യാഖ്യാനമാണ് എന്നുകൂടി ഗാന്ധിജി അതിലൂടെ സൂചിപ്പിക്കുന്നതായി കരുതാവുന്നതാണ്.
”ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മയോഗിയെ പ്രസവിക്കൂ.” എന്നു മഹാകവി വള്ളത്തോള്‍ പാടിയതു എത്ര ശരി!
”ഗീതാഭക്തിയില്നിന്നു മുത്തച്ഛന് ഗാന്ധിഭക്തിയില്‍ എത്തിയിരിക്കയാണ് ഉമേ!” ഉണ്ണി പറഞ്ഞു.
”അത്രയ്ക്കൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ കുട്ടികളേ? പറയേണ്ടത് പറയാതിരിക്കുന്നതെങ്ങനെ? മഹാന്മാരുടെ ജീവിതങ്ങള്‍ നമുക്ക് മാതൃകയാകേണ്ടതല്ലേ?
പുസ്തകങ്ങളും അതെ. ഭഗവദ്ഗീത ആ രീതിയില്‍ ഒരു കെടാവിളക്കാണ്. അതില്‍നിന്നും കത്തിച്ചെടുത്ത പല വലുപ്പത്തിലുള്ള തിരികളും വിളക്കുകളും പന്തങ്ങളുമാണ് ഈ വ്യാഖ്യാനങ്ങളുമെല്ലാം. മൗലികമായി ഏതിലും എരിയുന്ന അഗ്നി, സാക്ഷാല്‍ ഭഗവദ്ഗീതയുടേതുതന്നെ.
ഭഗവദ്ഗീത ഒറ്റയ്ക്കു ഒരു ഗ്രന്ഥമല്ല എന്നു ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. മഹാഭാരതമെന്ന വലിയ ഗ്രന്ഥത്തിന്റെ ചെറിയ ഒരു ഖണ്ഡമാണ്. അതേസമയം പൂര്‍ണവുമാണത്. മാത്രമല്ല അനേകം ഗ്രന്ഥങ്ങളുടെ സംഗ്രമാണെന്നുകൂടി പറയണം.
”ഗീതാ സുഗീതാ കര്‍ത്തവ്യ
കാമനൈ്യ ശാസ്ത്ര സംഗ്രഹൈ.”
എന്നു മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. ഗീത പഠിക്കുന്നവര്‍ക്കു മറ്റു ശാസ്ത്രഗ്രന്ഥങ്ങളൊന്നും കാര്യമായി പഠിക്കേണ്ടതില്ല. എല്ലാ ശാസ്ത്രങ്ങളുടെയും സംഗ്രഹം, ഗീതയില്‍ ഗുളിക രൂപത്തില്‍ കാണപ്പെടുന്നുണ്ട്. നമ്മുടെ ജീവിത ദുഃഖങ്ങള്‍ക്കുള്ള ഔഷധം പോലെ!”
”ഏതു ശാസ്ത്രമാണ് ഭഗവദ്ഗീതയിലുള്ളതെന്നു തെളിച്ചു പറയരുതോ മുത്തച്ഛാ?” ഉണ്ണി അക്ഷമനായി.
”ഇന്നുള്ള ശാസ്ത്ര-സാങ്കേതിക-യന്ത്രവിദ്യകള്‍ ഗീതയില്‍ കാണില്ലായിരിക്കാം. പക്ഷെ, ഭയം, വിഷാദം, സംശയം എന്നിവ മാറ്റാനുള്ള മനഃശാസ്ത്രം ഗീതയിലുണ്ട്. മരണത്തെ എങ്ങനെ ജയിക്കാം അഥവാ ശ്രേയസ്കരമായി എങ്ങനെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന പല ശാസ്ത്രങ്ങളും ഗീതയിലുണ്ട്. ശരീരശാസ്ത്രവും സാമൂഹ്യശാസ്ത്രവും പ്രകൃതിശാസ്ത്രവും രാഷ്ട്രഭരണതന്ത്രവും ഗീതയില്‍ കാണാന്‍ പ്രയാസമില്ല.
എന്തിന്? ഏറ്റവും വിപ്ലവകരമെന്ന് ലോകം ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസം പോലും ഗീതയില്‍ വിശദമാക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി സമതാബോധമാണ് ഗീതയില്‍ ആവര്ത്തിച്ചുപറഞ്ഞിട്ടുള്ളതെന്നു വായിക്കുന്തോറും ഒരാള്‍ക്കു ബോധ്യപ്പെടുന്നതാണ്.”
”ഗീതയില്‍ കമ്മ്യൂണിസമോ മുത്തച്ഛാ?” ഉണ്ണിക്കു അത്ഭുതം.
”എന്താ ഉണ്ണിക്കു ഒരു കമ്മ്യൂണിസ്റ്റാകാന്, അല്ല ഗാന്ധിയനാകാന്‍ തോന്നുന്നുണ്ടോ? രണ്ടും ഒന്നുതന്നെയാണു കുട്ടീ! ഞാന്‍ വേണമെങ്കില്‍ ഒരു പുതിയ പേര് നിര്‍ദ്ദേശിക്കാം-ഗീതായിസം. അതു നടപ്പാക്കുന്നവനെ ഗീതായിസ്റ്റ് എന്നോ, ഗീതാര്ത്ഥി എന്നോ ഗീതാഭ്യാസി എന്നോ വിളിക്കാം. ആ വിധത്തില്‍ ഒരു പുതിയ ചൊല്ല് രൂപപ്പെടുത്തുകയുമാവാം- ”ഗീതാഭ്യാസി മരണത്തെ ജയിക്കും!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: