ചേര്‍ത്തല: കനത്ത വേനല്‍ ചൂടിലും തളരാത്ത ആവേശവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍. ചേര്‍ത്തല മണ്ഡലത്തില്‍ പി.എസ്. രാജീവിന്റെ പര്യടനം കടക്കരപ്പള്ളി പഞ്ചായത്തില്‍ നിന്നാണ് ആരംഭിച്ചത്. തങ്കിക്കവലയിലെ വഴിയോരക്കച്ചവടക്കാരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തിയ അദ്ദേഹം തങ്കി പള്ളിയിലെത്തി വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടിലുമായി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് പ്രദേശത്തെ ചെറുകിട കയര്‍ഫാക്ടറികളിലും, കടക്കരപ്പള്ളി ചന്ത, തങ്കിക്കവലയിലെ മന്ദിരം ആശുപത്രി എന്നിവിടങ്ങളിലുമെത്തി. കടക്കരപ്പള്ളിയിലെ പിഎസ് സി കോച്ചിങ് സെന്ററിലെത്തിയ അദ്ദേഹം തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിരക്കിനിടയിലും അദ്ധ്യാപനത്തിനായി സമയം കണ്ടെത്തി.
അരമണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. തുടര്‍ന്ന് തത്വസമീക്ഷാ യജ്ഞം നടക്കുന്ന കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ദേവിയുടെ അനുഗ്രഹത്തോടൊപ്പം യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളുടെ പിന്തുണയും ഉറപ്പിച്ചു.
പിന്നീട് മണ്ഡലത്തിലെ മരണവീടുകളും സന്ദര്‍ശിച്ചു. വൈകിട്ട് വയലാര്‍ സ്മാരക മന്ദിരവും സന്ദര്‍ശിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, അഭിലാഷ് മാമ്പറമ്പില്‍, ഹരി, ഷൈജു, നിഷീദ് തറയില്‍, വിജീഷ് നെടുമ്പ്രക്കാട്, തമ്പി തൈക്കല്‍, ജയകുമാര്‍, ശിവപ്രസാദ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
അരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ പ്രചരണം പറയകാട് പാല് സൊസൈറ്റിയില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് പാണാവള്ളി പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ചു. സി. മധുസൂദനന്, ചന്ദ്രപ്പന്, ദിലീപ് കുമാര്‍, കെ. അജയന്, അജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: