ന്യൂദല്‍ഹി: ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ രണ്ട് ഇറ്റാലിയന്‍ കമ്പനി മുന്‍മേധാവികള്‍ക്ക് തടവ്. ഒരു കേസില്‍ ഭാരതത്തിന് ഹെലിക്കോപ്റ്റര്‍ വിറ്റതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഫിന്മെക്കാനിക്ക മുന്‍ മേധാവി ഗിസപ്പെ ഓര്‍സിയെ ഇറ്റാലിയന്‍ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചു. കള്ളക്കണക്ക് ഉണ്ടാക്കി, അഴിമതി നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഓര്‍സിയെ മിലാന് അപ്പീല്‍ കോടതി ശിക്ഷിച്ചത്.
ഭാരതത്തിന് 3600 കോടി രൂപയ്ക്ക് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വിറ്റതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഈ ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഫിന്മെക്കാനിക്കയുടെ ഉപസ്ഥാപനമായ ആഗസ്റ്റ വെസ്ലാന്ഡ് കമ്പനിയുടെ മുന്‍മേധാവി ബ്രൂണോ സ്പഗ്നോളിനിക്കും കോടതി വ്യാഴാഴ്ച നാലു വര്‍ഷം തടവ് വിധിച്ചിരുന്നു.ഓര്‍സിക്ക് ആറു വര്‍ഷവും സ്പഗ്നോളിനിക്ക് അഞ്ചു വര്‍ഷവും തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
ഫിന്മെക്കാനിക്ക, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് എന്നീ ഇറ്റാലിയന്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. കോടികളുടെ അഴിമതി തെളിഞ്ഞതോടെ ലോകമെങ്ങും അറിയപ്പെടുന്ന ഇവയ്ക്ക് വലിയ നാണക്കേടും ഉണ്ടായിട്ടുണ്ട്. ഹെലിക്കോപ്ടറുകള്‍ അടക്കം പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തെ എണ്ണം പറഞ്ഞ കമ്പനികളാണ് ഇവ. 2014ല്‍ കീഴ്ക്കോടതി ഇവരെ അഴിമതിക്കേസില്‍ കുറ്റവിമുക്തരാക്കുകയും കള്ളക്കണക്ക് കേസില്‍ ഇവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇവര്‍ നല്കിയ അപ്പീലിലാണ് രണ്ടു കുറ്റങ്ങളും ഇവര്‍ ചെയ്തതായി കണ്ടെത്തി ശിക്ഷ വര്‍ദ്ധിപ്പിച്ചത്. വ്യോമസേനയ്ക്ക് 12 വിവിഐപി കോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടില്‍ 360 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതോടെ 2014 ജനുവരിയില്‍ ഫിന്‍മെക്കനിക്കയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ആഗസ്റ്റ വെസ്ലാന്ഡുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു.
സിബിഐയും എന്‍ഫോഴ്സമെന്റും ഈ കേസ് ഇപ്പോഴും അന്വേഷിച്ചുവരികയാണ്.
മുന്‍വ്യോമസേനാ മേധാവി എസ്പി ത്യാഗിയും ബന്ധുക്കളും ഇൗ ഇടപാടില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ത്യാഗി, ബന്ധുക്കള്‍, യൂറോപ്യന്‍ പൗരന്മാരായ കാര്‍ലോ ജെറോസ, ക്രിസ്ത്യന്‍ മൈക്കിള്‍, ഗിഡോ ഹാസ്ചെക്ക് എന്നിവര്‍ക്കും ഫിന്മെക്കാനിക്ക, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് എന്നിവയടക്കം നിരവധി കമ്പനികള്‍ക്കും എതിരെ കേസ് എടുത്തിരുന്നു.ഭാരതം ഫിന്‍മെക്കാനിക്കയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: