മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനാനുമതി നല്കി. ക്ഷേത്രം ട്രസ്റ്റി ശാലിനി ലാന്‍ഡെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരോധനമാണ് ഇതിലൂടെ ഇല്ലാതായത്. അതേസമയം സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ പ്രോത്സാഹിപ്പിക്കാനോ തടയാനോ ശ്രമിക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു
വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം ആദ്യം ശനി ശിഗ്നാപുര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവിശിക്കാനുള്ള ശ്രമത്തെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തൃപ്തി നല്കിയ ഹര്‍ജിയില്‍ ക്ഷേത്ര പ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്കുള്ള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ഭാരവാഹികള്‍ നിരോധിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ പുരുഷന്മാര്ക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രങ്ങളില്‍ പുരുഷന്മാര്ക്ക് പ്രവേശനമുള്ളിടത്ത് സ്ത്രീകള്‍ക്കും അനുമതി നല്‍കണമെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അതിനാല്‍ പവിത്ര സ്ഥാനത്തേയ്ക്ക് ഇരു കൂട്ടര്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: