പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിനെതിരേ വിശ്വാസികളുടെ ഇടയില്‍ നിന്നു പ്രതിഷേധം ഉയരുന്നു.
മലങ്കര അസോസിയേഷന് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് ശേഷം മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് പാര്‍ട്ടി പ്രവര്‍ത്തനം നടത്താവൂ എന്നാണ് വിശ്വാസികളുടെ പക്ഷം. ഓര്‍ത്തഡോക്സ് സഭയെ സിപിഎമ്മിന്റെ കൊടിക്കീഴില്‍ കെട്ടാനുള്ള ശ്രമമാണെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നുമാണ് വിശ്വാസികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്.
ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന ജോസഫ് എം.പുതുശ്ശേരിക്ക് പോലും ലഭിക്കാത്ത പിന്തുണ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സഭാ നേതൃത്വം നല്കുന്നു എന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഭാ സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം തുമ്പമണ്‍, നിരണം, അടൂര്‍, കടമ്പനാട്, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്മാരുടെ എതിര്‍പ്പുമൂലമാണ് സാധിക്കാതെ പോയതെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഓര്‍ത്തഡോക്സ് സഭയെ വഞ്ചിച്ച അസോസിയേഷന് സെക്രട്ടറി രാജിവെയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പലയിടത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: