മാഡ്രിഡ്: യൂറോപ്പ ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലല് സ്പാനിഷ് ക്ലബുകളായ സെവിയ, വിയ്യാറയല്‍ ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ ലിവര്‍പൂളിന് സമനില.
ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ലിവര്‍പൂള്‍ 1-1ന് സമനിലയില്‍ തളച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ബൊറൂസിയയായിരുന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്.
ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമാണ് ബൊറൂസിയ സമനില പിടിച്ചെടുത്തത്. കളിയുടെ 36-ാം മിനിറ്റില്‍ ഡിവോക് ഒറിജിയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ജെയിംസ് മില്‍നര്‍ ഹെഡ്ഡറിലൂടെ നല്കിയ പാസ് ബോക്സിന്റെ മധ്യത്തില്‍ വച്ച് സ്വീകരിച്ചശേഷം ഡിവോക് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ബൊറൂസിയ ഗോളിയെ മറികടന്ന് വലയിലെത്തിയത്. ലിവര്‍പൂളിന് വേണ്ടി ഡിവോക് യൂറോപ്പ ലീഗില്‍ നേടുന്ന ആദ്യ ഗോളായി ഇത്. ഇതോടെ ആദ്യപകുതിയില്‍ ലിവര്‍പൂള്‍ 1-0ന്റെ ലീഡ് നേടി.
എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബൊറൂസിയ സമനില പാലിച്ചു. ഹെന്റിക് ഖിതര്യാന് എടുത്ത കോര്‍ണര്‍ കിക്കിന് തലവെച്ച് മാറ്റ് ഹമ്മലാണ് ബൊറൂസിയയുടെ സമനില ഗോള്‍ നേടിയത്. സമനില പാലിക്കേണ്ടിവന്നെങ്കിലും രണ്ടാം പാദത്തില്‍ എവേ ഗോളിന്റെ ആനുകൂല്യം ലിവര്‍പൂളിന് ലഭിക്കും. വ്യാഴാഴ്ച നടക്കുന്ന രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചാലും ലിവര്‍പൂളിന് സെമിയിലേക്ക് മുന്നേറാം. അതേസമയം ബൊറൂസിയക്ക് വിജയിച്ചേ മതിയാവൂ.
ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റ് ആദ്യപാദ മത്സരങ്ങളില്‍ സെവിയ അത്ലറ്റികോ ബില്‍ബാവോയെയും വിയ്യാറയല്‍ സ്പാര്‍ട്ടയെയും ഷക്തര്‍ സ്പോര്‍ട്ടിങ് ബ്രാഗയെയും 2-1ന് പരാജയപ്പെടുത്തി. ഷക്തറും സെവിയയും എവേ മത്സരങ്ങളിലാണ് വിജയം കണ്ടതെങ്കില്‍ വിയ്യാറയല്‍ ഹോം ഗ്രൗണ്ടിലാണ് വെന്നിക്കൊടി പാറിച്ചത്. 14നാണ് രണ്ടാം പാദ മത്സരങ്ങള്‍ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: