ഹരിപ്പാട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ സ്കൂട്ടറുടമയുടെ പേരില്‍ കേസെടുത്ത എസ്ഐയോട് അപമര്യാദയായി പെരുമാറിയ കെഎസ്യു നേതാവിനെ കസ്റ്റഡിയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി മോചിപ്പിച്ചത് വിവാദമാകുന്നു.
ഇന്നലെ രാവിലെ 11ന് കരീലകുളങ്ങര സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച വാഹന പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ സ്കൂട്ടര്‍ ഓടിച്ചിരുന്ന വണ്ടി ഉടമ മുട്ടം പാപ്പാടിയില്‍ ലാലു (22) വിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ ലാലുവിന്റെ വീട്ടിലെത്തിയ പോലീസ് സ്റ്റേഷനിലെത്തി ജാമ്യം എടുക്കണമെന്നാവശ്യപ്പെട്ടു.
ലാലു, കെഎസ്യു മണ്ഡലം പ്രസിഡന്റ് നടുവട്ടം ഹരി ഭവനത്തില്‍ ഹരികൃഷ്ണനു(24) മായി ഇന്നലെ സ്റ്റേഷനിലെത്തി. കേസെടുക്കാതെ വണ്ടി വിടണമെന്ന് ഹരികൃഷ്ണന്, കരീലകുളങ്ങര എസ്ഐ സുരേഷ് കുമാറിനോടാവശ്യപ്പെടുകയും വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു.
എസ്ഐ പിടലിക്കും, പുറത്തും മര്‍ദ്ദിച്ച ശേഷം കേസെടുക്കാനായി സ്റ്റേഷനില്‍ പിടിച്ചിരുത്തുകയായിരുന്നുവെന്നും ഹരികൃഷ്ണന് പറഞ്ഞു. യുവാവിനെ പിന്നീട് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം എസ്ഐയോട് അപമര്യാദയായി പെരുമാറിയ ഹരികൃഷ്ണന്റെ പേരില്‍ കേസെടുക്കാനായി സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നുവെന്നും ഈ സമയം സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. ദീപുവുമായി ചേര്‍ന്ന് ഹരികൃഷ്ണന് സ്വന്തം ഷര്‍ട്ട് വലിച്ച് കീറിയെന്നും, പിന്നാലെയെത്തിയ കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ തോമസും, മുഞ്ഞിനാട്ട് രാമചന്ദ്രനും എസ്ഐയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഹരികൃഷ്ണനേയും, സ്കൂട്ടറുടമ ലാലുവിനേയും ബലമായി മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതിനിടെ എസ്ഐ സുരേഷ് കുമാറിനെ ആലപ്പുഴ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാറ്റിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: