കൊടുങ്ങല്ലൂര്‍: അഭയവരദഹസ്തയായ ലോകാംബികക്കു മുന്നില്‍ സര്‍വ്വതും സമര്‍പ്പിച്ച് പതിനായിരങ്ങള്‍ അശ്വതി കാവുതീണ്ടി. മീനഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങായ കാവ് തീണ്ടല് ഇന്നലെ വൈകീട്ട് 4.25നാണ് നടന്നത്. അരമണിയും ചിലമ്പുമണിഞ്ഞ് വാളേന്തിയ ആയിരക്കണക്കിന് കോമരങ്ങളും ദേവീഭക്തരും കാവുതീണ്ടലില്‍ പങ്കെടുത്തു.
ദാരികവധം നടന്നതോടെ അനാഥരായ അസുരഗണങ്ങള്‍ സര്‍വ്വതും ദേവിക്ക് സമര്‍പ്പിച്ച് അഭയം തേടുന്നതിനെ അനുസ്മരിച്ചാണ് കാവുതീണ്ടല്. വഴിപാട് പൊതികളും മുളംതണ്ടുകളും ക്ഷേത്രത്തിനകത്തേക്ക് വലിച്ചെറിയുന്നത് ഇതിന്റെ ഭാഗമായാണ്. നേരത്തെ പന്ത്രണ്ടുമണിയോടെ തൃഛന്ദനച്ചാര്ത്ത് തുടങ്ങി. അടികള്മഠങ്ങളിലെ കാരണവന്മാരായ കുന്നത്ത് പരേമേശ്വരന്‍ അടികള്‍, നീലത്ത് പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്‍ രവീന്ദ്രന് അടികള്‍ എന്നിവരാണ് വലിയതമ്പുരാന്‍ രാമവര്‍മ്മരാജയുടെ അനുമതിയോടെ അതിവിശിഷ്ടമായ അശ്വതിപൂജ നടത്തിയത്.
അതീവരഹസ്യശാക്തേയ വിധിപ്രകാരം നടത്തുന്ന അശ്വതിപൂജ നാലുമണിയോടെയാണ് കഴിഞ്ഞത്. തുടര്‍ന്ന് വലിയ തമ്പുരാനും അടികള്‍മാരും ക്ഷേത്രത്തിന് പുറത്തിറങ്ങി. കിഴക്കെനടയിലെ നിലപാട് തറയില്‍ ഉപവിഷ്ടനായ തമ്പുരാന് അനുമതിയോടെ ചുവന്ന പട്ടുകുട നിവര്‍ത്തി. ഇതോടെ കാവ് തീണ്ടാന്‍ അനുമതി കാത്ത് അവകാശത്തറകളില്‍ കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളുമായി ഓടിയെത്തി.
പാലയ്ക്കവേടനാണ് ആദ്യം കാവുതീണ്ടിയത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ വടികൊണ്ടടിച്ച് ഓട്ടപ്രദക്ഷിണം നടത്തിയ ഭക്തര്‍ കുരുംബക്കാവിനെ യുദ്ധക്കളസമാനമാക്കി. ഈ സമയം കാവിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ട് പറന്നു. കാവ് തീണ്ടലിന് ശേഷം നിലപാട് തറയില്‍ ഇരുന്ന തമ്പുരാന് ദേവസ്വം, റവന്യൂ, പോലീസ്, ഉദ്യോഗസ്ഥര്‍ക്ക് കോടിവസ്ത്രം നല്കി. ഭക്തര്നല്കിയ കാണിക്ക സ്വീകരിച്ച് അനുഗ്രഹിച്ചു. ഭരണിദിവസമായ ഇന്ന് പത്മശാലീയ വിഭാഗക്കാര്‍ കൂശ്മാണ്ഡബലിയും ദേവിക്ക് വരിയരിപായസ നിവേദ്യവും സമര്‍പ്പിക്കും.
ഇനി ക്ഷേത്രനട 15ന് മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കുകയുള്ളു. ഇനിയുള്ള ഒരാഴ്ച ദര്‍ശനം അനുവദിക്കില്ലെങ്കിലും പ്രത്യേക സമയങ്ങളില്‍ അടികള്‍മാര്‍ ശ്രീകോവിലില്‍ പ്രവേശിച്ച് ദിവസത്തില്‍ ഒരു പൂജവീതം നടത്തും.
സേവാഭാരതിയുടേയും വിവിധ ഹൈന്ദവ സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവന്ന അന്നദാനയജ്ഞത്തില് രണ്ടുലക്ഷത്തോളം പേര് പങ്കെടുത്തു. മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുമായി ദേവസ്വം ബോര്‍ഡ് വരും വര്‍ഷങ്ങളില്‍ സഹകരിക്കുമെന്ന് പ്രസിഡണ്ട് എം.പി.ഭാസ്കരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: