ന്യൂദല്‍ഹി: സ്വകാര്യ കമ്പനികള്‍ക്കും കരിമണല്‍ ഖനനം ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഏതൊക്കെ മേഖലകളില്‍ ഖനനം അനുവദിക്കാമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്ക്കാരായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കോടതി വിധി. സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ ഗോപാല്‍ ഗൗഡ, ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാവുന്നതാണെന്ന് ഉത്തരവിറക്കിയത്. ജസ്റ്റിസ് ഭാനുമതിയുടെ വിയോജനത്തോടെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അനുകൂല വിധിയുണ്ടായത്.
2006 വരെ പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമായിരുന്നു ഖനനാനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2006ല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടി അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചെങ്കിലും ശശിധരന് കര്‍ത്തയുടെ സിഎംആര്‍എല്‍ കമ്പനിയുള്‍പ്പെടെ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധിയുണ്ടായി. എന്നാല്‍ ഇതിനെതിരെയാണ് സ്വകാര്യ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: