മൂവാറ്റുപുഴ: എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമന നടപടിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി 18ലേയ്ക്ക് മാറ്റി. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് എറണാകുളം മെഡിക്കല്‍ കോളേജിലെ 340 അനധികൃത നിയമനനടപടികള്ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്നലെ വിശദമായ വാദം കേട്ട ജഡ്ജി പി. മാധവന് വിധി പറയാന്‍ മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെ ഏഴ്പേരെ പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജില്‍ 422 പേര് സ്ഥിരം ജീവനക്കാരും 222 കരാര്‍ ജീവനക്കാരും 193 ദിവസവേതനക്കാരും 2പേര് സര്‍ക്കാര്‍ ഡെപ്യൂട്ടേഷനിലെത്തിയതും 11ന് കണ്‍സള്‍ട്ടന്‍സ് ഉള്‍പ്പെടെ 851പേര് ജോലിയിലുണ്ടായിരുന്നു. യോഗ്യതാമാനദണ്ഡങ്ങളും സര്‍വ്വീസ് ചട്ടങ്ങളും പാലിച്ച് ജനുവരി 27ന് സ്ഥിരപ്പെടുത്തിയിരുന്നു.
സ്ഥിരനിയമന നടപടികളിലൂടെ ഒഴിവുകള്‍ കഴിച്ചാല്‍ വരുന്ന വിവിധ തസ്തികളില്‍ 500ഓളം ഒഴിവുകളിലേക്ക് പിഎസ്സി വഴി നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി 2015 മെയ് 30ന് ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍, സര്‍ക്കാര്‍ നിയമനം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ വാദം പച്ചകള്ളമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അഴിമതിയില്‍ ചിത്രീകരിക്കാനാണ് ഹര്‍ജിക്കാരന്റെ ഉദ്ദേശ്യമെന്ന് അഭിഭാഷകന് പറഞ്ഞു.
സര്‍ക്കാര്‍ നിയമനം നടത്തുമ്പോള്‍ നിലവിലുള്ള റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചെ നടത്തുകയുള്ളൂവെന്നും നിയമനം നടത്തുന്നതിന് മന്ത്രിസഭ കൂടിയാണ് തീരുമാനമെടുത്തതെന്നും ഇതിന് ധനവകുപ്പിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഹര്ജിക്കാരനുന്നയിക്കുന്ന വസ്തുതകളിലെ പല രേഖകളും ഈ കേസുമായി ബന്ധപ്പെട്ടതല്ലെന്നും മറ്റ് കേസുകളുടെ രേഖകളാണ് ഹാജരാക്കിയിട്ടുള്ളതെന്നും ഇതിന് നടപടി സ്വീകരിക്കേണ്ടതാണെന്നും അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: