കേരളം ഏറ്റവും സാക്ഷരത നേടിയ സംസ്ഥാനമാണ്. പക്ഷെ സാക്ഷരത ഇവിടെ ആരോഗ്യസാക്ഷരതയായി മാറുന്നില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് കേരളം ഭാരതത്തിലെ പ്രമേഹ തലസ്ഥാനമാണെന്ന റിപ്പോര്‍ട്ട്. ഇവിടെ പ്രമേഹത്തിന്റെ സാന്നിദ്ധ്യം 20 ശതമാനമാണ്. ദേശീയ ശരാശരിയുടെ ഇരട്ടി. ദേശീയ ശരാശരി എട്ട് ശതമാനമാണ്. ഇവിടെ നടത്തിയ ഒരു പഠനത്തില്‍ തിരുവനന്തപുരത്ത് 17 ശതമാനം പ്രമേഹമുള്ളപ്പോള്‍ ഹൈദരാബാദില്‍ അത് 15 ശതമാനവും ദല്‍ഹിയില്‍ നാലു ശതമാനവും നാഗ്പൂരില്‍ മൂന്നുശതമാനവുമാണ്.
ഇതുതന്നെ അടിവരയിടുന്നത് നമ്മുടെ ആരോഗ്യസാക്ഷരതയുടെ അഭാവമാണ്. മുപ്പതു വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കേരളത്തില്‍ അധികം പ്രമേഹം കണ്ടുവരുന്നത്. ലോകത്ത് 415 ദശലക്ഷത്തിലധികം പ്രമേഹ രോഗികളുണ്ട്. മുതിര്‍ന്നവരില്‍ 11 ല്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. മധ്യകേരളത്തില്‍ നടത്തിയ പഠനത്തില്‍ 20 ശതമാനം പേര്‍ക്ക് പ്രമേഹമുണ്ട്. ദക്ഷിണകേരളത്തില്‍ പട്ടണ-ഗ്രാമ വ്യത്യാസം വ്യത്യസ്തമാണ്.
17 ശതമാനം നഗരവാസികള്‍ പ്രമേഹബാധിതരാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ അത് നാലുശതമാനവും തീരപ്രദേശങ്ങളില്‍ 11-19 ശതമാനവുമാണ്. ഗ്രാമീണ സ്ത്രീകളില്‍ 15-22 ശതമാനം പ്രമേഹബാധിതരെന്ന് ദേശീയ കണക്കുകള്‍. നഗരവാസികളിലാണ് ഈ രോഗം അധികമെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു. ആരോഗ്യസാക്ഷരതയില്ലായ്മ കാരണം പ്രമേഹബാധ കണ്ടുപിടിക്കപ്പെടുന്നില്ല. നിയന്ത്രണവും ശരിയായതോതിലല്ല. പ്രമേഹബാധ വര്‍ധിച്ചാല്‍ അത് ഹൃദയരോഗങ്ങള്‍ക്ക് കാരണമാകാം. ഹൃദ്രോഗമാണല്ലൊ ഇന്നത്തെ ഏറ്റവും വലിയ അന്തകന്‍. പ്രത്യേകിച്ച് പ്രമേഹരോഗികളുടെ.
പ്രമേഹരോഗികള്‍ കേരളത്തില്‍ ചികിത്സയ്ക്ക് വിധേയമാകാത്തതാണ് ഈ വര്‍ധനയ്ക്ക് കാരണം. ചിലര്‍ ഭക്ഷണ ക്രമീകരണത്തില്‍ മാത്രം ശ്രദ്ധിക്കുന്നു. 68 ശതമാനം പേരും ചികിത്സയ്ക്ക് വിധേയരാകുന്നുവെങ്കിലും കൃത്യമായ രക്തപരിശോധനക്കോ നിയന്ത്രണങ്ങള്‍ക്കോ തയ്യാറാകുന്നില്ല. ഇവിടെ രണ്ടില്‍ ഒരാള്‍ക്ക് രക്തസമ്മര്‍ദ്ദാധിക്യം ഉണ്ടത്രെ. പക്ഷെ 29 ശതമാനം മാത്രമാണ് ഹൈപ്പര്‍ ടെന്‍ഷന്‍ ചികിത്സ തേടുന്നത്. കേരളത്തില്‍ വലിയ കൊളസ്റ്ററോള്‍ ലെവലും രക്തത്തില്‍ പഞ്ചസാരയുടെ അളവുകൂടുതലും സാധാരണയായി കണ്ടുവരുന്നുണ്ട്.
എണ്‍പതുശതമാനം പ്രമേഹരോഗികളും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. കേരളത്തിലെ പ്രമേഹ വ്യാപനം അമേരിക്കയുടെ ഇരട്ടിയും ചൈനയിലെയും ജപ്പാനിലെയും വ്യാപനത്തിന്റെ ആറിരട്ടിയും ആണ്. വാര്‍ദ്ധക്യം, അമിതവണ്ണം, പരമ്പരാഗത ലഭ്യത ഇതെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. ഭാരതത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ 10 വര്‍ഷത്തിന് മുന്‍പേ ജനങ്ങള്‍ പ്രമേഹ ബാധിതരാകുന്നു. പക്ഷേ കേരളം പ്രമേഹ രോഗത്തെ തീര്‍ത്തും അവഗണിക്കുന്നതായാണ് കണ്ടുവരുന്നത്. കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് ചികിത്സ തേടി എത്തുന്നത്. രോഗ വ്യാപനം കണ്ടുപിടിക്കപ്പെടാത്തത്, കണ്ടുപിടിച്ചാലും നിയന്ത്രണമില്ലാത്തത് മുതലായ വസ്തുതകള്‍ രോഗ ദുഷ്ഫലങ്ങള്‍ വര്‍ധിയ്ക്കാന്‍ ഇടയാക്കുന്നു.
കേരളത്തിലെ ജനങ്ങളില്‍ പ്രമേഹത്തെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങേണ്ടതാണ്. അതേപോലെ സ്ത്രീകളിലും പ്രമേഹാവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വനിതാ നേതാക്കള്‍ സ്ത്രീകളെ രാഷ്ട്രീയമായും സാമൂഹികമായും ഗാര്‍ഹികമായും പ്രബുദ്ധരാക്കാന്‍ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. സ്ത്രീകളുടെ പ്രവര്‍ത്തനരംഗം വീട് മാത്രമാണെന്ന ധാരണ പ്രബലമാണ്. എല്ലാ ഗാര്‍ഹിക ജോലിയും ചെയ്ത് ഓഫീസ് ജോലിയും ചെയ്യുന്ന സ്ത്രീകളുടെ കഴിവ് അപാരമാണ്.
കേരളത്തിലാണ് ഏറ്റവുമധികം പ്രമേഹ മരുന്നുകളുടെ വില്‍പ്പനയും നടക്കുന്നത്. പ്രമേഹം കേരളത്തില്‍ വലിയ കച്ചവടം തന്നെയായി മാറിയിട്ടുണ്ട്. പ്രമേഹമരുന്ന് വില്‍പ്പന 4800 കോടിയുടെതാണ്. ഭാരതത്തില്‍ വില്‍പ്പന 2500 കോടിയുടേതും. കൊളസ്റ്ററോളും ബിപിയും പ്രമേഹത്തിന്റെ ബാക്കിപത്രമാണ്. കേരളജനസംഖ്യ ഭാരതത്തിലെ മൂന്നു ശതമാനമാണെങ്കിലും പ്രമേഹമരുന്നു വില്‍പ്പന ഏഴ് ശതമാനമാണ്. പത്തനംതിട്ടയിലാണ് ഏറ്റവുമധികം പ്രമേഹരോഗികള്‍. ഡബ്ല്യുഎച്ച്ഒ പഠനം പറയുന്നത് ക്ഷയരോഗികള്‍ക്ക് പ്രമേഹസാധ്യതയുണ്ടെന്നും മൂന്നില്‍ ഒരാള്‍ വീതം രോഗിയാകുന്നുമെന്നുമാണ്.
മലയാളികള്‍ രോഗബാധയുണ്ടെന്നറിഞ്ഞാലും മരുന്നുകഴിക്കുന്നതിനോട് അവഗണനയുണ്ട്. പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍. പ്രമേഹം ഭക്ഷണ ക്രമീകരണംകൊണ്ടും മുടങ്ങാത്ത വ്യായാമംകൊണ്ടും മാനസിക പിരിമുറുക്കം ഒഴിവാക്കിക്കൊണ്ടും ഭാരം കുറച്ചുകൊണ്ടും നിയന്ത്രിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: