കുറവിലങ്ങാട്: ലിബിയായില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനു (29) ഏകമകന് പ്രണവ് (2) എന്നിവര്‍ക്ക് നാട് ഇന്ന് വിട നല്‍കും.
വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി ട്രൂണേഷ്യ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ദോഹവഴി ഇന്നു രാവിലെ 8.30 ഓടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരും. കഴിഞ്ഞമാസം 25-ാം തീയതി ദുഃഖ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 7.30 തോടെ ആയിരുന്നു നാടിനെ നടക്കിയ ദുരന്തം ഉണ്ടായത്. കഴിഞ്ഞ 3 വര്‍ഷക്കാലമായി വിപിന്‍കുമാറും ഭാര്യ സുനുവും ലിബിയായില്‍ നേഴ്സായി ജോലി നോക്കി വരികയായിരുന്നു. ലിബിയായിലെ ആഭ്യന്തര പ്രശ്നങ്ങളും, ശമ്പളമില്ലായ്മയും കാരണം മൂവരും നാട്ടിലേയ്ക്ക് തിരകെ പോരുവാന്‍ തയ്യാറെടുക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ ദുരന്തം വന്നു ചേര്‍ന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുവാന്‍ സാധിച്ചത്. ലിബിയന്‍ പ്രദേശങ്ങളില്‍ അവിടുത്തെ സര്‍ക്കാരുമായി മറ്റു രാജ്യങ്ങള്‍ക്ക് നയതന്ത്രബന്ധം ഇല്ലാത്ത അവസ്ഥയാണ് നിലവില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സുനുവിന്റെയും വിപിന്റെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും. അവിടെ ഡ്രെസിംഗ് ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിലാപയാത്രയായി വെളിയന്നൂരിലെ വസതിയിലേയ്ക്ക് മൃതദേഹങ്ങള്‍ എത്തിക്കും. കൂത്താട്ടുകുളത്തുനിന്നും കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കളും മൃതദേഹങ്ങളെ അനുഗമിക്കും. തുടര്‍ന്ന് വെളിയന്നൂരിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: