തിരുവനന്തപുരം: വളര്‍ത്തുനായ കടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നെടുത്ത കുത്തിവയ്പ്പിന് ശേഷം ശരീരം തളര്‍ന്നുപോയ കുഞ്ഞിന് സംഭവിച്ച ചികിത്സാ പിഴവിനെ കുറിച്ച് വിദഗ്ധാന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
വെല്ലൂരില്‍ നിന്നു സൗജന്യ ചികിത്സ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയശേഷം കബളിപ്പിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കെതിരെയും കമ്മിഷന് അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി അധ്യക്ഷന്‍, എന്‍. ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ആരോഗ്യ കേരളം മിഷന് ഡയറക്ടര്‍, കളക്ടര്‍, ശിശുക്ഷേമ സമിതി സെക്രട്ടറി എന്നിവര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം നല്‍കണം. കുട്ടിയെ സന്ദര്‍ശിച്ച ശേഷം വിദഗ്ധാഭിപ്രായം ആവശ്യമാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം പൂഴനാട് കമുകറക്കോണം ഹരിഭവനില്‍ എസ്. ഷീന സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഷീനയുടെ മകന് ദാരുഷിന് മൂന്നു വയസ്സുള്ളപ്പോഴാണ് അടുത്ത വീട്ടിലെ വളര്‍ത്തുനായ മൂക്കിന്റെ വലതുഭാഗത്ത് കടിച്ച് ഗുരുതരമായി പരിക്കേറ്റത്. 2012 ഡിസംബര്‍ 31നായിരുന്നു സംഭവം.
തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച ബാലന്റെ മൂക്കിന് ഇരുഭാഗത്തും ഡ്യൂട്ടി ഡോക്ടര്‍ കുത്തിവച്ചു. തിരികെ വീട്ടിലെത്തിയ കുഞ്ഞിന് കഠിനമായ പനി ബാധിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എസ്എറ്റിയില്‍ പ്രവേശിപ്പിച്ചു. കുത്തിവയ്പ്പ് തലച്ചോറിനെ ബാധിച്ചതാണെന്നും പരാതിയില്‍ പറയുന്നു.
ജൂണ്‍ 7ന് മുമ്പ് വിശദീകരണങ്ങള്‍ കമ്മീഷന് ഓഫീസില്‍ സമര്‍പ്പിക്കണം. കേസ് ജൂണ്‍ 27ന് രാവിലെ 11ന് കമ്മീഷന് ആസ്ഥാനത്ത് പരിഗണിക്കും. ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടറുടെ പേരു വിവരങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിനല്കാത്തതിനെതിരെ അപ്പീല്‍ നല്‍കാനും ജസ്റ്റിസ് ജെ.ബി കോശി മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: