ബത്തേരി: ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് നല്‍കിവരുന്ന സൗജന്യ അരി അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്. അതേസമയം അനര്‍ഹരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് നടപടിയുമായില്ല. 2001ല്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കള്‍ക്കാണ് ഇന്നും സൗജന്യമായി റേഷന്‍ സാമഗ്രികളും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പട്ടികയില്‍ 35-40 ശതമാനം പേര് അനര്‍ഹരാണെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നതാണ്.
ഈ ഗണത്തില്‍പ്പെട്ട പല കാര്‍ഡ് ഉടമകളുടേയും വീടുകളില്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാരും വിദേശത്തുള്ളവരും മെച്ചപ്പെട്ട വരുമാനമുളള മറ്റ് ജോലിയുളളവരുമുണ്ട്. എന്നിട്ടും ഇവര്‍ക്ക് ലഭിക്കുന്ന ബിപിഎല്‍ ആനുകൂല്യം ഒഴിവാക്കാന്‍ ആരും തയ്യാറല്ല. ഇത്തരക്കാരെ ബിപിഎല്‍ പട്ടികയില്‍നിന്നും നീക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധങ്ങള്ക്ക്് കാരണമായിട്ടുണ്ട്. 2009 ല്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് സൗജന്യഅരിയും മറ്റും കിട്ടാത്ത അവസ്ഥയും നിലവിലുണ്ട്.
പഴയ ബിപിഎല്‍ പട്ടികയിലെ സൗജന്യങ്ങള്‍ തട്ടിയെടുക്കുന്നതില്‍ നല്ലൊരു പങ്കും സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ബിപിഎല്‍ കാര്‍ഡുകളില്‍പ്പെട്ട കുടുംബങ്ങളിലെ മക്കള്‍ക്ക് ഗവ.ജോലികിട്ടിയവര്‍ പലരും ഈ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി മാതാ-പിതാക്കളെ പഴയ കാര്‍ഡില്‍ നിര്‍ത്തി മക്കളുടെ പേരില്‍ പുതിയ കാര്ഡുണ്ടാക്കിയെടുക്കുകയാണ് പതിവ്.
ബിപിഎല്‍ കാര്‍ഡില്‍പെട്ട ജീവനക്കാര്‍ ആ കാര്‍ഡുകള്‍ മടക്കി നല്കി പുതിയ എപിഎല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് മിറകടക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ബിപിഎല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരും സാമ്പത്തികശേഷിയുള്ളവരും ആഡംബര വാഹനങ്ങളില്‍ വന്ന് സൗജന്യ അരിവിഹിതം വാങ്ങിപോകുമ്പോള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയായിട്ടും എപിഎല്‍ കാര്‍ഡായതിനാല്‍ സൗജന്യം ലഭിക്കാത്തവര്‍ തങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും റേഷന്‍കട ഡീലര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: