തൃശൂര്‍: കാര്‍ഷികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രനെതിരെ സ്ത്രീപീഡനാരോപണകേസ് ഫയല്‍ ചെയ്തു. പൊതുപ്രവര്‍ത്തകനും ബിജെപി സംസ്ഥാനസമിതി അംഗവുമായ ടി.ചന്ദ്രശേഖരനാണ് കേസ് ഫയല്‍ ചെയ്തത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സംസ്ഥാന കൃഷി സെക്രട്ടറി, സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ കക്ഷികളാണ്. രാജേന്ദ്രന് വൈസ്ചാന്‍സലര്‍ പദവിക്ക് യുജിസി നിഷ്കര്‍ഷിച്ച നിശ്ചിത യോഗ്യതയില്ലെന്ന് പരാതിയില്‍ ആരോപിക്കുന്ന അദ്ദേഹം 2000 സെപ്തംബറില്‍ വെള്ളായാണി കാര്‍ഷിക കോളേജില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും പറയുന്നു.
ഇത് അദ്ദേഹത്തിന്റെ ധാര്‍മ്മികശുദ്ധി ചോദ്യം ചെയ്യുന്നതാണ്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പത്രങ്ങളില്‍ വാര്‍ത്തയായും വന്നിരുന്നു. ഇതുസംബന്ധിച്ച് രാജേന്ദ്രന് വിദ്യാര്‍ത്ഥിനിയുടെ ഗവേഷണ ഗൈഡ് എന്ന സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നെങ്കിലും അത് തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ അന്നത്തെ വനിതാകമ്മീഷന് അദ്ധ്യക്ഷ സുഗതകുമാരി തുടര്‍അന്വേഷണത്തിന് ഉത്തരവിട്ടതാണ്.
ഇതുസംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചുകളഞ്ഞെന്നാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ സര്‍വകലാശാല അധികൃതര്‍ മറുപടി നല്‍കിയത്. എന്നാല്‍ സര്‍വകലാശാല നശിപ്പിച്ചത് 2001 മുതല്‍ 2005 വരെയുള്ള ഫയലുകളാണ്. സ്ത്രീപീഡനം നടന്നതാകട്ടെ 2000 സെപ്തംബറിലും. ഇതുസംബന്ധിച്ച് പരാതിക്കാരന് ഗവര്‍ണര്‍ക്ക് പരാതി അയച്ചെങ്കിലും ഫലമുണ്ടായില്ല.
വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ ഗവര്ണറടങ്ങുന്ന സ്ക്രീനിങ്ങ് കമ്മിറ്റി ഡോ.രാജേന്ദ്രന്റെ മേല്‍സൂചിപ്പിച്ച അയോഗ്യതകള്‍ കണക്കിലെടുത്തില്ലെന്നാണ് ഒന്നാംകക്ഷിക്കെതിരെയുള്ള ആരോപണം. മാത്രമല്ല പ്രധാനപ്പെട്ട വസ്തുതകള്‍ രാജേന്ദ്രന് സ്ക്രീനിങ്ങ് കമ്മിറ്റിയില്‍ നിന്നും മനപ്പൂര്‍വ്വം ഒളിപ്പിച്ചുവെക്കുകയായിരുന്നു.
രാജേന്ദ്രന്റെ ഭരണകാലയളവില്‍ ഏഴോളം സ്ത്രീപീഡനകേസുകള് ഉണ്ടായിരുന്നു. ഇവയിലും നടപടി ഉണ്ടായില്ല. മാത്രമല്ല രാഷ്ട്രീയ കൃഷിവികാസയോജന പദ്ധതിയുടെ നടത്തിപ്പുമായും പതിനാല് കോടിയുടെ അഴിമതി നടത്തിയതായി സിഎജി ഓഡിറ്റ് രേഖകളുടെ പിന്‍ബലത്തോടെ പരാതിക്കാരന് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഏകദേശം 400 കോടിയുടെ ബാധ്യതയാണ് ഇയാള്‍ സര്‍വകലാശാലക്ക് വരുത്തിവെച്ചിട്ടുള്ളത്. സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട നിയമനങ്ങളും ആരോപിച്ച പരാതി അഡ്വ. പി.വി.മോഹനന് മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: