കോഴിക്കോട്:ജനതാദള്‍ (യു) വില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായില്ല. വടകര, എലത്തൂര്‍ സീറ്റുകളില്‍ ഒന്നിലധികംവീതം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. അനുവദിച്ച എഴു മണ്ഡലങ്ങളില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് തീരുമാനമായത്.
കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ നിന്നു രാജിവെച്ചെത്തിയ വി. സുരേന്ദ്രേന് പിള്ളയെ തിരുവനന്തപുരം നേമത്ത് സ്ഥാനാര്‍ത്ഥിയാക്കി. സിറ്റിംഗ് എംഎല്‍മാരായ എം.വി ശ്രേയാംസ്കുമാര്‍ കല്‍പ്പറ്റയിലും മന്ത്രി കെ.പി. മോഹനന് കൂത്തുപറമ്പിലും മത്സരിക്കും. അമ്പലപ്പുഴയില്‍ ഷേയ്ക്ക് പി. ഹാരിസ്, മട്ടന്നൂരില്‍ കെ.പി. പ്രശാന്ത് എന്നിവരെയും മത്സരിപ്പിക്കാന്‍ തീരുമാനമായി.
ഇന്നലെ കോഴിക്കോട്ട് എം.പി. വീരേന്ദ്രകുമാറിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നത്. തുടര്‍ന്നു നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമാണ് അഞ്ചുസ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.
എലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന സലിം മടവൂരിന് സീറ്റ് ലഭിച്ചില്ല. എലത്തൂരില്‍ പാര്‍ട്ടിസംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. കുഞ്ഞാലി, ടി.എം. ശിവരാജന് ,പി.കിഷന്‍ചന്ദ്, ജയകുമാര്‍ എഴുതുപള്ളി എന്നിവരെയാണ് ഇവിടെ പരിഗണിക്കുന്നത്. ശിവരാജന് സീറ്റ് ലഭിക്കാനാണ് സാദ്ധ്യത. വടകരയില്‍ മനയത്ത് ചന്ദ്രനെതിരെ കടുത്ത എതിര്‍പ്പുണ്ട്.
എം.കെ. ഭാസ്കരനും പരിഗണനയിലുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ചന്ദ്രന് സീറ്റ് നല്‍കാനാണ് സാദ്ധ്യത. എം.വി. ശ്രേസയ് കുമാര്‍ എം.എല്‍.എ., മന്ത്രി കെ.പി. മോഹനന്, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് ചാരുപാറ രവി, ഇ. കുഞ്ഞാലി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
മട്ടന്നൂര്‍ സീറ്റ് പേയ്മെന്റ്സീറ്റാക്കി കാസര്‍കോട്ടെ പ്രമുഖ എന്‍ആര്‍ഐ വ്യവസായിക്ക് നല്‍കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ കനത്ത ഭിന്നിപ്പ് ഉണ്ടാക്കി. കയ്പ്പമംഗലം, നാട്ടിക തുടങ്ങിയ മണ്ഡലങ്ങള്‍ ഒഴിവാക്കുകയും മാന്യമായ മൂന്നാം സ്ഥാനം പോലും നിലനിര്‍ത്താന്‍ കഴിയാത്ത നേമം മത്സരിക്കാന്‍ ഏറ്റെടുത്തതും യോഗത്തില്‍ കടുത്ത വിമര്‍ശത്തിന് വഴിവെച്ചു.
പാര്‍ട്ടിയെ ഇല്ലാതാക്കുന്ന സമീപനമാണ് നേതൃത്വം നടപ്പാക്കുന്നതെന്ന് ചിലര്‍ ചൂണ്ടികാണിച്ചു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ മറ്റു മുന്നണികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും പുറത്താക്കുന്നവരെ കൈയ്യും നീട്ടി സ്വീകരിച്ച് പാര്‍ട്ടിയുടെ നേതാക്കളെ തഴയുന്നത് ശരിയല്ലെന്ന് അവര്‍ വാദിച്ചു. കേരള കോണ്‍ഗ്രസ് സ്കറിയ കോണ്‍ഗ്രസ് വിഭാഗത്തില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തിയ വി. സുരേന്ദ്രന് പിള്ളയെ നേമത്ത് സ്ഥാനാര്ത്തിയാക്കുന്നതിനെക്കുറിച്ചും തര്‍ക്കമുണ്ടായി മട്ടന്നൂരില്‍ കെ.വി. കുഞ്ഞിരാമന്, പ്രവാസിയായ നജീബ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: