കൊല്ലം: വേനല്‍ച്ചൂടില്‍ അകം കുളിര്‍പ്പിക്കുന്ന ലസ്സിയുമായി മില്‍മ. പുതിയ ഉല്പന്നത്തിന്റെ വിപണിപ്രവേശനം ഇന്നലെ കൊല്ലം പ്രസ്ക്ലബില്‍ നടന്നു. മില്‍മ ഹോമജനൈസ്ഡ് ടോണ്‍ഡ് പാല് സംസ്കരിച്ച് അണുവിമുക്തമാക്കി നിയന്ത്രിത സാഹചര്യത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ പുളിപ്പിച്ച് ഉറചേര്ത്ത് തയ്യാറാക്കുന്ന പാലുല്പന്നമാണ് മില്‍മ ലസ്സി. മധുരവും അനുവദനീയമായ രുചിവര്‍ധക വസ്തുക്കളും ചേര്‍ത്ത് ആസ്വാദ്യമായ രുചിയില്‍ വിപണിയില്‍ ലബ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മില്‍മ തിരുവനന്തപുരം മേഖലാ ചെയര്മാന് കല്ലട രമേശ് പറഞ്ഞു. നാല് ഡിഗ്രി തണുപ്പില്‍ പതിനഞ്ച് ദിവസത്തോളം ഇത് കേടുകൂടാതെ ഇരിക്കുമെന്ന് മില്‍മ ലസ്സിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ സംഘത്തിലെ സിന്ധു പറഞ്ഞു. പാല് അതേപടി കഴിക്കാന്‍ വിമുഖതയുള്ളവര്‍ക്കും കുട്ടികള്‍ക്കും പാലിലെ പോഷകങ്ങള്‍ അതേപടി ലഭിക്കാന്‍ ഉപകരിക്കുന്നതാണ് മില്‍മയുടെ പുതിയ ഉല്പന്നം. കരുതിവെച്ച് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ പായ്ക്കിങ്ങില്‍ ഇത് ലഭ്യമാക്കും. ഇപ്പോള്‍ കൈതച്ചക്കയുടെയും മാമ്പഴത്തിന്റെയും രുചിക്കൂട്ടുകളടങ്ങിയ ലസ്സിയാണ് മില്‍മ വിപണിയിലിറക്കിയിരിക്കുന്നത്. പ്രസ്ക്ലബില്‍ നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാറിന് ലസ്സി നല്‍കിയാണ് മേഖലാ ചെയര്മാന് കല്ലട രമേശ് വിപണിപ്രവേശനം നടത്തിയത്. പരിപാടിയില്‍ ഗീത, രാജശേഖരന്, വേണുഗോപാലക്കുറുപ്പ്, സുരേഷ്ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: