ആലുവ: തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങളാണ് ഇന്നലെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തിയത്. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ് വിഭാഗത്തിനും ഉച്ചക്ക് 1 മണി മുതല്‍ 5 മണിവരെ യാക്കോബായ വിഭാഗത്തിനുമാണ് ധൂപപ്രാര്‍ത്ഥന നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നത്.
പരിശുദ്ധ കാതോലിക്ക ബാവ ബ,സലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹനാന്‍ മാര്‍ പോളിക്കാപ്പസ്, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവിയോസ്, മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്മാര്‍ പകോമിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന നടത്തിയത്.
ഉച്ചക്കു ശേഷം നടന്ന യാക്കോബായ വിഭാഗത്തിന്റെ ആരാധനക്ക് ശ്രേഷ്ഠ കാതോലിക്ക ഡോ. അബുംന് മോര്‍ബസേലിയോസ് തോമസ് പ്രഥമന്‍, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മെത്രാപ്പോലീത്ത ബൈന്നം മോര് സേവേറിയോസ് എന്നിവര്‍ നേതൃത്വം നല്കി. ബാവമാര്‍ക്ക് അനുവദിച്ചിരുന്ന സമയത്ത് കുര്‍ബാന നടത്തിയെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു.
കുര്‍ബാന നടത്തിയെന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പ്രതിഷേധിച്ചത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്നത് കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്.
ജില്ലാ കളക്ടര്‍ ഷേയ്ക് പരീത്, ആര്‍ഡിഒ ഷാനവാസ്, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന് അഡ്വ. ശ്രീലാല്‍ വാര്യര്‍, റൂറല്‍ എസ്പി കെ.പി. ഫിലിപ്പ്, തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: