ആലപ്പുഴ: സിപിഎമ്മിന്റെ അവഹേളനത്തിനും വഞ്ചനയ്ക്കുമെതിരെ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാനുറച്ച് കെ. ആര്. ഗൗരിയമ്മയും, ജെഎസ്എസും. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളില്‍ ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര് ഗൗരിയമ്മ വ്യക്തമാക്കി. ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കും.
എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായിരിക്കും മത്സരിക്കുകയെന്നും ഗൗരിയമ്മ അറിയിച്ചു. മണ്ഡലങ്ങളേതെന്നും, ആരൊക്കെ മത്സരിക്കണമെന്നും തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഗൗരിയമ്മയെ ചുമതലപ്പെടുത്തി. തന്നെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയത് സീറ്റില്ലെന്ന് പറയാനായിരുന്നുവെന്നും അതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നും ഗൗരിയമ്മ വ്യക്തമാക്കി. അതേസമയം, സിപിഎമ്മിന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി, എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയോ, സിപിഎമ്മില്‍ ലയിക്കുകയോ വേണമെന്ന നിലപാടിലായിരുന്നു. ഇവരുടെ കടുത്ത സമ്മര്‍ദ്ദത്തെ അവഗണിച്ചും സിപിഎമ്മിനെതിരെ മത്സരിക്കാന്‍ ഗൗരിയമ്മ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ജെഎസ്എസിന് നിര്‍ണായക പൊതുമേഖല, കോര്പറേഷന് സ്ഥാപനങ്ങളില്‍ പദവികള്‍ നല്‍കാമെന്ന സിപിഎം വാഗ്ദാനം നല്‍കിയിരുന്നു. ഗൗരിയമ്മ വഴങ്ങിയില്ലെങ്കിലും കൂടെയുള്ളവരെ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കുകയെന്ന തന്ത്രമാണ് സിപിഎം ഈ നീക്കത്തിലൂടെ പയറ്റിയത്.
നേരത്തെ നാലു സീറ്റുകളാണ് ജെഎസ്എസ്, സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. ഗൗരിയമ്മ പതിറ്റാണ്ടുകളായി പ്രതിനിധീകരിച്ച അരൂര്‍, അല്ലെങ്കില്‍ കഴിഞ്ഞ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട ചേര്‍ത്തല, കൊല്ലത്ത് ഇരവിപുരം അല്ലെങ്കില്‍ ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളാണ് ജെഎസ്എസ് ചോദിച്ചത്. ഇതിനായി 22 വര്‍ഷങ്ങള്‍ക്കുശേഷം ഗൗരിയമ്മ എകെജി ഭവന്റെ പടിചവിട്ടാന്‍ പോലും തയ്യാറായി. എന്നാല്‍ ജെഎസ്എസ്സ് ആവശ്യപ്പെട്ട ഒന്നും തന്നെ നല്‍കാതെ സിപിഎം അവഹേളിക്കുകയായിരുന്നു.
ഇതോടെ യുഡിഎഫില്‍ നിന്ന് വിടുകയും ചെയ്തു, എല്ഡിഎഫിലൊട്ട് എത്താനും കഴിഞ്ഞില്ല എന്ന ദയനീയാവസ്ഥയിലായി ഗൗരിയമ്മയും, ജെഎസ്എസും. അതിനിടെ ബിജെപിയുടെ ക്ഷണം സ്വീകരിച്ച് ദേശീയ ജനാധിപത്യ സഖ്യത്തില്‍ അണിനിരക്കാന്‍ തയ്യാറാണെന്ന് ഗൗരിയമ്മ പരോക്ഷ പ്രതികരണം നടത്തിയതോടെ തിരിച്ചടി ഭയന്ന സിപിഎം അടവുനയങ്ങളുമായി രംഗത്തെത്തി. തോമസ് ഐസക്ക് പലതവണ ഗൗരിയമ്മയെ കണ്ട് ഇടതുമുന്നണിക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
സിപിഎമ്മിന്റെ തുടക്ക കാലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സംഭാവന നല്കിയ, സമര പാരമ്പര്യമുള്ള, വിപ്ലവ നായികയെന്ന് രാഷ്ട്രീയ കേരളം വാഴ്ത്തിയ ഗൗരിയമ്മ ബിജെപിക്കൊപ്പം അണിനിരക്കുന്നത് ഏറ്റവും വലിയ തിരിച്ചടിയാകുക സിപിഎമ്മിനായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
എന്നാല്‍ സിപിഎമ്മിന്റെ അടവുനയങ്ങളും കുതന്ത്രങ്ങളും തന്റെ മുന്നില്‍ ചെലവാകില്ലെന്നും, ആത്മാഭിമാനമാണ് വലുതെന്നും ഗൗരിയമ്മ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്.
ഇതോടെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ തങ്ങള്‍ക്കായി പ്രചാരണ രംഗത്തിറക്കുകയെന്ന സിപിഎമ്മിന്റെ ആഗ്രഹം പൊലിഞ്ഞു. ഇനി ഗൗരിയമ്മയ്ക്കെതിരെ ഉപയോഗിച്ച് തുരുമ്പിച്ച ആരോപണങ്ങളുമായി സിപിഎം രംഗത്തെത്താനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: