കണ്ണൂര്‍: മധ്യാഹ്ന സൂര്യന് ജ്വലിച്ചുയര്‍ന്ന അറബിക്കടലിന്റെ തീരത്തെ പയ്യാമ്പലം ശ്മശാനത്തില്‍ ഒരു ചിത എരിഞ്ഞടങ്ങി. സാഗരം സാക്ഷിയായി അന്ത്യകര്‍മ്മങ്ങളില്‍ പങ്കാളികളാകാനെത്തിയ ജനസാഗത്തിന്റെ സാന്നിധ്യത്തില്‍ സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി.
കഴിഞ്ഞ ദിവസം തൃശൂരില്‍ അന്തരിച്ച സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം ആയിരങ്ങളുടെ അന്ത്യോപചാരങ്ങളേറ്റുവാങ്ങി ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലെത്തിക്കുകയും പുലരും വരെ അഴീക്കോടിന്റെ ഒട്ടേറെ ഉജ്വല പ്രഭാഷണങ്ങള്‍ക്ക് വേദിയായ മഹാത്മാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. അര്ധരാത്രിയിലുംഒട്ടേറെ പേര് ആ ഭൗതികദേഹം ഒരു നോക്കുകാണാനായി ഉറക്കമിളച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്നലെ കാലത്ത് 7.45 ഓടെ മൃതദേഹം അന്ത്യദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് കാണാന്‍ കൂടുതല്‍ സൗകര്യപ്രദമായ ടൗണ്‍ സ്ക്വയറിലെ അലങ്കരിച്ച വേദിയിലേക്ക് മാറ്റി.
കാലത്ത് മുതല്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഒഴുകിയെത്തിയ ജനസഞ്ചയം സാംസ്കാരിക കേരളത്തിന്റെ വീരപുത്രന് അന്ത്യോപചാരമര്‍പ്പിച്ചു. 11.20 ഓടെ മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക നായകര്‍, ജനപ്രതിനിധികള്‍, അഴീക്കോടിനെ സ്നേഹിച്ച ആയിരക്കണക്കായ സാധാരണക്കാര്‍ എന്നിവരടങ്ങുന്ന വന്‍ ജനാവലിയുടെ അകമ്പടിയോടെ പുഷ്പാലംകൃതമായ വാഹനത്തില്‍ വിലാപയാത്രയായി പയ്യാമ്പലം പൊതുശ്മശാനത്തിലെത്തിച്ചു.
തുടര്‍ന്ന് പരമ്പരാഗതമായ രീതിയില്‍ ഹൈന്ദവാചാര പ്രകാരം ചിതയിലേക്ക് ഭൗതിക ശരീരം മാറ്റിയ ശേഷം ഉച്ചക്ക് 12.15 ഓടെ അഴീക്കോടിന്റെ മരുമക്കളായ രാജേഷ്, മനോജ്, സന്തത സഹചാരി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീക്കൊളുത്തി. അങ്ങിനാമ്പുകളേറ്റുവാങ്ങിയ അഴീക്കോടിന്റെ ഭൗതികദേഹം പൂര്‍ണ്ണമായി കത്തിയമര്‍ന്നതോടെ എട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട ആ പുണ്യജീവിതം സാംസ്കാരിക കേരളത്തിന്റെ ഓര്‍മ്മപുസ്തകത്തിലെ അനശ്വരമായ ഒരേടായി.
സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സസ്ക്കാരച്ചടങ്ങിന് സാക്ഷിയാകാന്‍ സമീപകാലത്തൊന്നും കാണാത്ത ജനസഞ്ചയമാണ് പയ്യാമ്പലത്ത് എത്തിച്ചേര്‍ന്നത്. സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം പയ്യാമ്പലത്ത് സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു. കെ.സുധാകരന് എം.പി അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, സംസ്ഥാന മന്ത്രിമാരായ കെ.സി.ജോസഫ്, എം.കെ.മുനീര്‍, സ്പീക്കര്‍ ജി.കാര്ത്തികേയന്, ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് സഹപ്രാന്ത പ്രചാര്‍ പ്രമുഖ് വല്സന് തില്ലങ്കേരി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, സി.കെ.നാണു എംഎല്‍എ, വിവിധ കക്ഷി നേതാക്കളായ എം.പി.വീരേന്ദ്രകുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, പുഴക്കല്‍ വാസുദേവന്‍, കെ.വി.രമേശന്, വര്‍ക്കി വട്ടപ്പാറ, ഇല്ലിക്കല്‍ അഗസ്തി എന്നിവര്‍ സംസാരിച്ചു. പി.പി.ലക്ഷ്മണന് സ്വാഗതവും നഗരസഭാ അധ്യക്ഷ എം.സി.ശ്രീജ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: