പൂച്ചാക്കല്‍: തീരദേശങ്ങളില്‍ ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുന്നു. അരുക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്തുകള്‍ വേമ്പനാട്-കൈതപ്പുഴകായലും ഇതിന്റെ കൈവഴികളാലും ചുറ്റപ്പെട്ടുകിടക്കുമ്പോള് പെരുമ്പളം പഞ്ചായത്താകട്ടെ വേമ്പനാട്ട് കായലിന്റെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
ജലാശയങ്ങളിലും ഇടത്തോടുകളിലും ഇനിയുള്ള ആറുമാസക്കാലം ഉപ്പുവെള്ളമായിരിക്കും ലഭിക്കുക. അതിനാല്‍ ശുദ്ധജല ക്ഷാമത്തിന്റെ ബുദ്ധിമുട്ട് കാലങ്ങളായി അനുഭവിക്കുന്നവരാണ് തീരദേശവാസികള്‍. പാണാവള്ളി, അരുക്കുറ്റി, പെരുമ്പളം പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസക്കാലം വെള്ളമേ എത്തിയില്ല.
ഇപ്പോള്‍ വെള്ളം വരുന്നുണ്ടെങ്കിലും തീരദേശത്തെ ടാപ്പുകളില്‍ എത്തുന്നില്ല. ഉള്‍പ്രദേശത്തുള്ളവര്‍ ഹൗസ്കണക്ഷന്‍ വാല്‍വില്‍ മോട്ടോര്‍ ഘടിപ്പിച്ച് വെള്ളം എടുക്കുന്നതാണ് ഇതിനു കാരണമായി ഇവര്‍ പറയുന്നത്.
അര്‍ദ്ധരാത്രിയില്‍ ഉറക്കമിളച്ചു കാത്തിരുന്നാല്‍ കഷ്ടിച്ച് ഒരു കുടം വെള്ളം കിട്ടിയെങ്കിലായി. അടിക്കടിയുള്ള പൈപ്പുപൊട്ടലും അവസ്ഥയ്ക്കു ആക്കം കൂട്ടുന്നു. പൈപ്പ് പൊട്ടുന്നതൊഴിവാക്കാന് സമ്മര്‍ദം കുറച്ചാണു പമ്പിങ് നടത്തുന്നത്.
ഇത് തീരദേശത്ത് നല്ലരീതിയില്‍ ജലം എത്തുന്നതിന് തടസം സൃഷ്ടിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഈ ദുരിതകാലം അതിജീവിക്കാന്‍ മുമ്പ് വാഹനങ്ങളില്‍ പഞ്ചായത്തധികൃതര്‍ വെള്ളമെത്തിക്കുമായിരുന്നു.
അത്തരത്തിലുള്ള നടപടി ഇന്നേവരെ ഉണ്ടായിട്ടുമില്ല. ഇതുമൂലം സമീപപഞ്ചായത്തായ തൈക്കാട്ടുശേരിയില്‍ കിലോമീറ്ററുകള്‍ താണ്ടി വള്ളത്തിലെത്തിയാണ് പാണാവള്ളിയിലെ മിക്കവാറും തീരദേശകുടുംബങ്ങള്‍ കൂടിനീര് സംഭരിക്കുന്നത്.
വസ്ത്രങ്ങള്‍ കെട്ടിപ്പെറുക്കി അകലെയുള്ള ബന്ധുവീടുകളില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കേണ്ട ഗതികേടാണ് തീരദേശത്തുകാ ര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: