മൂന്നാര്‍: സമ്മതിദായകരെ ബോധവല്‍ക്കരിക്കുന്നതിന് ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തിയ സൈക്ലത്തോണ്‍ വേറിട്ട കാഴ്ചയായി. ദേവികുളത്ത് നിന്ന് ആരംഭിച്ച് മൂന്നാര്‍ ആനച്ചാല്‍ വഴി അടിമാലി വരെയുള്ള 43 കിലോമീറ്റര്‍ ദൂരം നടത്തിയ സൈക്ലത്തോണ്‍ വോട്ടര്‍മാര്‍ക്ക് പുതുമയുളവാക്കുന്നതായിരുന്നു. നിയോജകമണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും വഹിച്ചുകൊണ്ട് എല്ലാ പ്രധാന ജംഗ്ഷനുകളിലും ആളുകളെ സംഘടിപ്പിച്ച് പ്രതിജ്ഞയെടുത്തുകൊണ്ടാണ് സൈക്ലത്തോണ്‍ മുന്നേറിയത്. ദേവികുളം ആര്.ഡി.ഒ സബിന്‍ സമീദ്, ഇലക്ഷന് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജിജി എം. കുന്നപ്പള്ളി എന്നിവരടങ്ങുന്ന 20 അംഗ സംഘമാണ് സൈക്ലത്തോണില്‍ പങ്കെടുത്ത് വോട്ടര്‍മാര്‍ക്ക് മാതൃകയായത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദേവികുളം റിട്ടേണിംഗ് ഓഫീസരുടെ നേതൃത്വത്തില്‍ ദേവികുളം എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ബോധവല്‍ക്കരണ ക്യാമ്പയിനും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രതിജ്ഞയും സംഘിപ്പിച്ചു. ഇതോടൊപ്പം മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മൂന്നാര്‍ ടൗണില്‍ ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിലേക്കുമായി തൊടുപുഴ സ്വീപ് ടീമിന്റെ ക്യാമ്പയിന്, ഒപ്പ് ശേഖരണം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തല്‍ എന്നിവ തൊടുപുഴ ഐ.എച്ച്.ആര്.ഡി, മുട്ടം എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നടന്നു. തൊടുപുഴ സ്വീപ് ടീം ലീഡര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വല്‍സമ്മ പോള്‍, ഉദ്യോഗസ്ഥരായ സജി.എം.ജി, അജിമോന് സി.കെ, അനീഷ് പി.ആര്, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: