തൊടുപുഴ: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് വീട്ടമ്മയുടെ 40000 രൂപ കവര്‍ന്നതായി പരാതി. തൊടുപുഴ കോലാനി സ്വദേശിനിയായ വീട്ടമ്മയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് വീട്ടമ്മയുടെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത്. കാര്‍ഡിന്റെ പിന്നില്‍ പിന്‍നമ്പര്‍ എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. ഇതു ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. മേലുകാവ് എസ്ബിടി ബ്രാഞ്ചിന്റെ എടിഎമ്മില്‍ നിന്നാണ് 40000 രൂപ പിന്‍വലിച്ചത്. 5 മിനിട്ട് ഇടവിട്ടാണ് പണം പിന്‍വലിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണം പിന്‍വലിച്ച ദിവസത്തെ മേലുകാവ് ബ്രാഞ്ചിലെ എടിഎം ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച ബ്രാഞ്ച് മാനേജര്‍ക്ക് കത്ത് നല്‍കും.
തൊടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസില്‍ യാത്ര ചെയ്യുന്നതിനിടെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതെന്നാണ് പോലീസിനു കൊടുത്ത പരാതിയില്‍ വീട്ടമ്മ പറയുന്നത്. തൊടുപുഴ അഡീഷണല്‍ എസ്ഐ തോമസിനാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: