ന്യൂദല്‍ഹി: വിവാദമായ ആന്‍ട്രക്സ്-ദേവാസ് ഇടപാടില്‍ ആരോപണവിധേയനായ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്നായര്ക്ക് സര്‍ക്കാര്‍ പദവികളില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. വിലക്കിന്പിന്നില് ഇപ്പോഴത്തെ ചെയര്മാന് കെ. രാധാകൃഷ്ണനാണെന്ന് മാധവന്‍നായര്‍ തുറന്നടിച്ചു.
ബാംഗ്ലൂര്‍ ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയക്ക് എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ 70 മെഗാഹെര്‍ട്സ് 20 വര്‍ഷത്തേക്ക് പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്പ്പറേഷന് ടെണ്ടര്‍ നടപടികളൊന്നുമില്ലാതെ അനുമതി നല്‍കിയതാണ് വിവാദത്തില്‍ കലാശിച്ചത്.
2005 ല്‍ മാധവന്‍നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കെയാണ് ആന്‍ട്രിക്സും ദേവാസും കരാറില്‍ ഒപ്പിട്ടത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ മുന്‍ഗണനാക്രമം തെറ്റിച്ച് ഡിജിറ്റല്‍ മള്‍ട്ടിമീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവാസിന് സ്പെക്ട്രം അനുവദിച്ചത് വഴി ഖജനാവിന് 2 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാധവന്നായര്ക്ക് പുറമെ ഐഎസ്ആര്‍ഒയിലെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്കരനാരായണ, ആന്‍ട്രിക്സ് കോര്പ്പറേഷന് മുന്‍ എംഡി കെ.ആര്. ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നീ ശാസ്ത്രജ്ഞര്‍ക്കുമാണ് വിലക്ക്. പുനര്നിയമനങ്ങളില്നിന്ന് ഇവരെ ഒഴിവാക്കുകയും സര്‍ക്കാരിന് കീഴിലുള്ള കമ്മറ്റികളിലോ മറ്റേതെങ്കിലും പ്രധാന സ്ഥാനങ്ങളിലോ നിയോഗിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ 13 ന് ബഹിരാകാശവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ആന്‍ട്രിക്സ്-ദേവാസ് കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ അധ്യക്ഷതയില്‍ അഞ്ചംഗ ഉന്നതതല സംഘത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-1 ന്റെ മുഖ്യശില്പിയും മലയാളിയുമായ മാധവന്‍നായര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി. സൈന്യം, ബഹിരാകാശ ഗവേഷണം തുടങ്ങിയ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യകമ്പനിക്ക് അനുവദിച്ചത് വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 17 ന് ഈ കരാര്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി റദ്ദാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇപ്പോഴത്തെ ചെയര്മാന് കെ. രാധാകൃഷ്ണനാണെന്ന് മാധവന്‍നായര്‍ കുറ്റപ്പെടുത്തി. ഐഎസ്ആര്‍ഒയെ പഴയ പ്രതാപത്തില്‍ മുന്നോട്ടു നയിക്കുന്നതില്‍ പരാജയപ്പെട്ട രാധാകൃഷ്ണന് ജനശ്രദ്ധ തിരിച്ചുവിട്ട് കഴിവുകേട് മറയ്ക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു. “ആന്‍ട്രിക്സ്-ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുള്ള രാധാകൃഷ്ണന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും ഒളിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വാര്ത്താല്പര്യങ്ങള് നിറവേറ്റുകയാണ് അദ്ദേഹത്തിന്റെ അജണ്ട. ഒട്ടേറെപ്പേരെ ഇരകളാക്കിയിട്ടുള്ള രാധാകൃഷ്ണന് ഐഎസ്ആര്‍ഒയെ കൊല്ലാനാണ് ശ്രമിക്കുന്നത്. ദേവാസുമായുള്ള ഇടപാടിന്റെ മുഴുവന്‍ കാര്യങ്ങളിലും രാധാകൃഷ്ണന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്,” മാധവന്‍നായര്‍ ബാംഗ്ലൂരില്‍ പറഞ്ഞു. വിലക്കിന് മുമ്പ് കുറ്റാരോപണവും അന്വേഷണമൊന്നും ഉണ്ടായില്ലെന്നും തീവ്രവാദിയെക്കാള്‍ മോശമായ പെരുമാറ്റമാണ് തനിക്ക് കിട്ടിയതെന്നും മാധവന്‍നായര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: