അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം സിനിമയിലെ ഒരു രംഗം ഓര്‍ക്കുന്നു. മുറ്റത്ത് നട്ടുവളര്‍ത്തിയ തെങ്ങിന് തൈയ്യുകള്‍ പശുവന്ന് തിന്നുമ്പോള്‍ അതുകണ്ടുകൊണ്ട് നിസ്സഹായകനായി ചാവടിപ്പുരയുടെ തിണ്ണയില്‍ ചാരുകസേരയില്‍ അനങ്ങാതെ കിടക്കുന്ന കുടുംബ കാരണവര്‍.
ആശയദാരിദ്ര്യവും ആള് ദാരിദ്ര്യവും കൊണ്ട് ദിശാബോധം നഷ്ടപ്പെട്ട് പടിപടിയായി വിപ്ലവപ്രസ്ഥാനത്തിന്റെ ചൂടും ചൂരം ഇല്ലാതാകുമ്പോള്‍ നിസ്സംഗരായി നോക്കിനില്ക്കുന്ന ഗതികേടിലാണ് പാര്‍ട്ടിയിലെ വരേണ്യവര്‍ഗം. സിനിമയിലെ കാരണവരെപ്പോലെ നിസ്സഗതയുടെയോ, കഴിവില്ലായ്മയുടെയോ പ്രതിരൂപങ്ങളായി അവര്‍ മാറുന്നു.
പ്രസ്ഥാനം ഇല്ലാതായാലും സ്വയം നന്നാവണമെന്ന സങ്കുചിത ചിന്താധാര വേട്ടയാടുന്ന ഭിക്ഷാംദേഹികളുടെ വിളനിലമായി വിപ്ലവപ്രസ്ഥാനങ്ങള്‍ വഴിമാറുന്ന കാഴ്ചയാണ് അടുത്തകാലത്തായി നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
സ്വന്തം നിലനില്പിനായി നാണം കെട്ട പൊറാട്ട് നാടകം കളിക്കുന്ന രാഷ്ട്രീയ കാരണവന്മാര് സ്വയം അപഹാസ്യരായി തീരുന്നു. ആദര്‍ശ ശുദ്ധിയോ, വാക് ശുദ്ധിയോ ഒന്നും പ്രകടമാക്കാന്‍ പറ്റാത്തവര്‍, യഥാര്‍ത്ഥ പ്രതിപക്ഷ പ്രവര്‍ത്തനം പോലും നടത്താന്‍ മറന്നവര്‍ പരനാറി പദപ്രയോഗങ്ങള്‍ കൊണ്ട് പരസ്പരം വിഴുപ്പലക്കുന്നവര്‍, നേതാക്കളുടെ സമര പ്രഖ്യാപനങ്ങള്‍ പ്രഹസനമായി മാറുമ്പോള്‍ പരിഹാസ്യരായി തീരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവനും രക്തവും നല്കി പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെ ഒറ്റുകൊടുക്കുന്ന ചിന്താധാര. അധികാര തിമിരം ബാധിച്ച് പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കുവേണ്ടി അണിയറ നാടകം നടത്തുവാന്‍ നാണമില്ലാത്തവര്‍. മറു പ്രേരണ ഇല്ലാതെ ആവേശത്തോടെ സ്വന്തം പ്രസ്ഥാനത്തിനായി ലോറിയിലും ടെമ്പോയിലും കയറി വെയിലത്തും, മഴയത്തും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചിരുന്ന ആയിരങ്ങള്‍ എ.സി. ബസ്സും, കാറും, ചെലവും നല്കിയാലും പ്രകടനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നു.
മൂല്യബോധം നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മൂല്യശോഷണമെന്നു കരുതാം. നില്ക്കക്കള്ളിതേടി വാരിക്കുഴി തേടുന്നവര്‍ അണികളെ മറക്കുന്നത് സ്വാഭാവികം. വായിച്ച് തീര്‍ന്ന അദ്ധ്യായങ്ങളായി വിപ്ലവപ്രസ്ഥാനങ്ങള്‍ മാറുമ്പോള്‍ അനുവാചകന് ആയുസ് മാത്രം നഷ്ടം.
ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ കഴിയാത്ത രീതിയില്‍ അടിത്തറ നഷ്ടപ്പെട്ട പ്രസഥാനങ്ങളില്‍നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് കാലഘട്ടത്തിന്റെ ആവശ്യമായി വരുന്നു.
വികസനത്തിന് നേരെ മുഖംതിരിഞ്ഞുനിന്ന വൈരുദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്ക്ക് അണികളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നത് കാലം തെളിയിച്ച സത്യം. 1947 ല്‍ നമ്പൂതിരിപ്പാട് അധികാരത്തില്‍ വന്നപ്പോള്‍ പക്വത ഇല്ലാത്ത തീരുമാനങ്ങളിലൂടെ ജനങ്ങളുടെ എതിര്‍പ്പ് സമ്പാദിക്കേണ്ടിവരുകയും, സാമുദായിക സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുകയും ചെയ്തു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി സ്വകാര്യ കോളേജുകളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തില്‍ ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഉണ്ടായിരുന്ന കത്തോലിക്കാ വിഭാഗക്കാരുടെ എതിര്‍പ്പ് സമ്പാദിക്കുകയും അവര്‍ നായര്‍ സമുദായവുമായി ഒത്തുചേര്‍ന്ന് ആചാര്യനായ മന്നത്ത് പത്മനാഭനെ മുന്‍നിര്‍ത്തി വന്‍ സമരമാക്കി അതിനെ മാറ്റി. ഈ ജനകീയ സമരത്താല് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒറ്റപ്പെട്ടു. അവസാനം മന്ത്രിസഭ പിരിച്ചുവിട്ടു എന്നത് ചരിത്രം. പിന്നീട് അവര്‍ക്ക് അധികാരം കിട്ടിയപ്പോഴും, പ്രതിപക്ഷത്ത് ഇരുന്നപ്പോഴും, അടവുകളും നയങ്ങളും മാറ്റിയും തിരുത്തിയും പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിച്ചു എന്നു പറയാം.
1964 ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായതായി കാണാം. നയങ്ങളും നയപരിപാടികളുമില്ലാതെ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാതിരുന്നതുമൂലം സി.പി.ഐ. എന്ന പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുപോയി. ജനങ്ങളുടെ വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനോ, ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനോ കഴിഞ്ഞിട്ടില്ല എന്നതു സത്യം. പ്രത്യായാ ശാസ്ത്രങ്ങളുടെ മതില്‍ക്കെട്ടില്‍ പ്രതിഛായ നഷ്ടപ്പെട്ട നേതാക്കന്മാരായി അവര്‍ പിന്തള്ളപ്പെട്ടു. വ്യക്തിത്വം നഷ്പ്പെട്ട് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ വല്യേട്ടന് മനോഭാവത്തോടെ പെരുമാറുന്ന സി.പി.എം. ന്റെ കര്‍ക്കശ നിലപാടുകളുടെ നിഴലുകളായി മാത്രമേ അവരെ നമ്മള് കാണന്നുള്ളു.
സി.പി.എം. ലെ ഉള്‍പാര്‍ട്ടി വിഭാഗീയതകൊണ്ട് മടുത്ത ജനങ്ങള്‍ കാലാനുശ്രിതമായി മാറ്റം ഉള്‍ക്കൊണ്ട് മൂല്യബോധവും ദേശീയ താല്പര്യം സംരക്ഷിക്കുന്നതുമായ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറാന്‍ തയ്യാറാകുന്നു. മാതൃ പ്രസ്ഥാനത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങാന്‍ തയ്യാറാകുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നെടും തൂണായ സി.പി.എം. അതിനുണ്ടായിരുന്ന രാഷ്ട്രീയ കരുത്തും ആര്‍ജവവും, ഊര്‍ജ്ജവും നിലനിര്‍ത്താനാകുന്നില്ല എന്നു മാത്രമല്ല പണ്ടേപോലെ ഫലിക്കുന്നില്ല എന്നതും വര്‍ത്തമാനകാല സത്യം. പാര്‍ട്ടി പ്രകടനത്തിന് ആളെ കിട്ടാനില്ലാ എന്ന് ഡി.വൈ.എഫ്.ഐയ്ക്ക് സംസ്ഥാന സമ്മേളനത്തില്‍ പരസ്യമായി സമ്മതിക്കേണ്ടിവന്നത് നാം കണ്ടതാണ്.
ഘടകകക്ഷികളായ സി.പി.ഐ. ഉം, ഫോര്‍വേര്‍ഡ് ബ്ലോക്കും, മണ്ഡരി ബാധിച്ച് വളര്‍ച്ച മുരടിച്ചു. ആര്.എസ്.പി. വിഘടിച്ച് വിഘടിച്ച് സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പുനര്ജനനിക്ക് പടപ്പുറപ്പാടിന്റെ കാഹളമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപിച്ച് പിണറായി വിജയന് നടത്തിയ നവകേരള മാര്‍ച്ചില്‍ പാര്‍ട്ടി നയപരിപാടികളോ സഹജമായ പ്രതിപക്ഷ വിമര്‍ശനങ്ങളോ, സമകാലീന രാഷ്ട്രീയ വിഷയങ്ങളോ, കേരളത്തിന്റെ കാതലായ പ്രശ്നങ്ങളോ ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ അന്ധമായ ബിജെപിവിരുദ്ധ മുദ്രാവാക്യയാത്രയായി അധഃപതിച്ചതും കേരള ജനത കണ്ടു.
കേരള ജനതയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഭരണ സിരാകേന്ദ്രം മരവിപ്പിക്കാന്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ വരെ വേഷം കെട്ടിിച്ച് സെക്രട്ടറിയേറ്റ് നടയില്‍ കൊണ്ടുവന്ന് അരങ്ങേറിയ പൊറാട്ടുനാടകം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കോമാളിത്തരമായി മാറിയില്ലേ. ഇടതുപക്ഷവും വലതുപക്ഷവും ജയിച്ച ആ സമര ചൂടില്‍ അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ത്തത് പൊതുജനമായിരുന്നു.
സമരം അവസാനിപ്പിച്ചതിന്റെ ദുരൂഹത ഇന്നും നിലനില്ക്കുന്നു. പിണറായി വിജയന് പത്രസമ്മേളനം വിളിച്ചുകൂട്ടി സമരം അവസാനിച്ചില്ലെന്നും മുഖ്യമന്ത്രി രാജിവെയ്ക്കും വരെ തുടരുമെന്നും പറഞ്ഞത് അവരുടെ പ്രകടന പത്രികപോലെ-ഒന്നും സംഭവിക്കാത്തതായി മാറി. ഉമ്മന്‍ ചാണ്ടി ഭരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിടിപ്പുകേടിന്റെ പ്രത്യയശാസ്ത്രവുമായി അരങ്ങേറിയ അരാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയില്ലാതെ വന്നത് നേതൃത്വത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.
റഷ്യയില്‍ 75 വര്‍ഷം ഭരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞപ്പോള്‍ ലോകത്തിന് അവര്‍ നല്കിയ സംഭാവനങ്ങള്‍ എ.കെ.47 ഉം, ജീവിതമാര്‍ഗം തേടുന്ന ആയിരക്കണക്കിന് നിശാ സുന്ദരികളെയും ആയിരുന്നു. ബംഗാളിലും സ്ഥിതി വിഭിന്നമായിരുന്നില്ല. 35 വര്‍ഷം ഭരണം പിന്നിട്ടപ്പോള്‍ 35 വയസ്സിന് താഴെയുള്ള എല്ലാ യുവാക്കളും പട്ടിണി കിടന്നു മരിക്കാതിരിക്കാന്‍ നാടുവിട്ടു.
ബിജെപി എന്ന വര്‍ഗ്ഗശത്രുവിനെതിരെ 2009 ല്‍ ഒരു വിശാല മതേതരമുന്നണി ഉണ്ടാക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പതനവും രാഷ്ട്രീയ ഫലിതമായി മാറി. ദീര്‍ഘവീക്ഷണത്തോടെ സിപിഐ അന്നേ പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയാല്‍ ബാന്ധവം ആകാമെന്ന്. താലികെട്ടിയില്ലെങ്കിലും കൂടെ പൊറുക്കാമെന്ന്.
സി.പി.എം. അത് ഉള്‍ക്കൊള്ളാനോ, അംഗീകരിക്കാനോ തയ്യാറായില്ല. പക്ഷേ ഇന്ന് ബംഗാളില്‍ ദയനീയമായി എതിര് തകര്ക്കമില്ലാതെ കോണ്‍ഗ്രസിന്റെ കാല്ചുവട്ടില് പ്രസ്ഥാനത്തെ അടിയറ വെയ്ക്കുമ്പോള്‍ വാരി കുന്തവുമായി തോക്കിന് നേരെ പതറാതെ വിരമാറുകാട്ടിയ ചേന്നന് പുലയന്റെയും, കുറുമ്പകുറത്തിയുടെയും പ്രതിനിധികളായ അടിയാള വര്‍ഗത്തിന്റെ ശാപം പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന വരേണ്യ വര്ഗ്ഗത്തിനുമേല് ഇടിത്തീയായി വന്നുഭവിക്കില്ലേ. മണ്മറഞ്ഞ അവരുടെ ആത്മാക്കള്‍ ഇവരോട് പൊറുക്കുമോ? ഒരു പക്ഷേ അതുകൊണ്ടാവാം ശാപഗ്രസ്ഥരായ യാദവകുലംപോലെ ഇവര്‍ പരസ്പരം തമ്മില്‍ തല്ലിനശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: