തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും നേരിയ തോതില്‍ ആദര്‍ശ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാറുണ്ടല്ലോ. കാലുമാറലും കാലുവാരലും തകൃതിയായി നടക്കുന്നതിനിടയിലുള്ള ഇത്തരം ചര്‍ച്ചകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. അതിലത്ഭുതമൊട്ടില്ലതാനും. ആദര്‍ശവും ആശയവുമൊക്കെ പറയാനുള്ളതു മാത്രമാണെന്നും അതൊന്നും ജീവിതത്തില്‍ പകര്ത്താനുള്ളതല്ലെന്നും ചിന്തിച്ചുറപ്പിച്ചവരാണ് നമ്മെ നയിക്കുന്നതും.
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായിരിക്കെയാണ് കോണ്‍ഗ്രസ്സിലെ ആദര്‍ശ ശുദ്ധി പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനതയെ പാടേ മറന്ന് ചില പ്രസ്താവനകളും ചാനല്‍ ചര്‍ച്ചകളുമായി നടക്കുന്നതിനിടെയാണ് കൊടുങ്ങല്ലൂര്‍കാരന്‍ ആപ്പിലായത്. അല്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ ‘ചരിത’ മറിയുന്നവര്ക്കറിയാം സീറ്റുകിട്ടണമെങ്കില് കഴിവും മിടുക്കും തെളിയിക്കുന്നതിന് പകരം ആദ്യമൊരു വെടി, ഇക്കുറി ഞാന്‍ മത്സരിക്കാനില്ലെന്ന്. പാര്‍ട്ടിയിലെ ചില സു ‘ധീര’ന്മാര്‍ മുമ്പങ്ങനെ പരീക്ഷിച്ച് ജയിച്ചിട്ടുമുണ്ട്.
മത്സരിക്കാനാഗ്രഹമുണ്ടെന്നും പറഞ്ഞ് കടല്‍ പോലെയുള്ള ബയോഡാറ്റയുമായി ദല്‍ഹിയിലെത്തി തിക്കിത്തിരക്കി ഹൈക്കമാന്റുകാരുടെ മുമ്പിലെത്തി സാഷ്ടാംഗ പ്രണാമം നടത്തുന്നതിനേക്കാള്‍ എളുപ്പം മത്സരിക്കാനില്ലെന്ന പ്രഖ്യാപനമാണ് ഗുണപ്രദം. അങ്ങനെയൊരു പ്രസ്താവനയിറക്കിയാല്‍ ഹൈക്കമാന്റ് താനെ അത്തരക്കാരെ തേടിവരും. കുഞ്ഞുങ്ങളെ കഷായം കുടിപ്പിക്കുന്നതുപോലെ കഷ്ടപ്പെട്ട് ഡല്ഹിക്കാര് ഇത്തരക്കാരെ മത്സരിപ്പിക്കുകയും ചെയ്യും. അപ്പോഴും സീറ്റിനായി യമുനാ നദിക്കരികെ കാത്തു കിടക്കുന്നവര്‍ തൂക്കം കുറഞ്ഞ് വരുന്നതാണ് കണ്ടുവരുന്നത്.
ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞ ആദര്‍ശ(അ)ശുദ്ധിയുടെ പ്രതാപകാലത്തിലാണ് നമ്മുടെ പ്രതാപനകപ്പെട്ടത്. മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും തലവന്മാര്ക്ക് കത്തയക്കുകയും അതേ നിമിഷത്തില്‍ തന്നെ മേലാളന്മാരോട് സീറ്റിനായി കേണപേക്ഷിക്കുകയും ഇ-മെയിലയക്കുകയും ചെയ്തുവെന്നതാണ് പ്രതാപന്റെ ‘മഹത്വം’. രാഷ്ട്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത ദല്‍ഹിയിലെ സോണിയാജി അദ്ധ്യക്ഷയുടെ മകന് രാഹുല്‍ജി ഉപാദ്ധ്യക്ഷന്‍ മെയില്‍ ‘മെയിനാ’യി പരസ്യമാക്കുമെന്ന പ്രതാപഹൃദയം ശങ്കിച്ചതുപോലുമില്ലായിരുന്നു. വിവരം പുറം ലോകമറിഞ്ഞതോടെ ടിയാന് മറ്റൊരു പ്രഖ്യാപനവും നടത്തി. ഇനി തീരെ മത്സരിക്കാനില്ലെന്ന്.
കൊടുങ്ങല്ലൂരിലെ ദേവി മാത്രമല്ല ജനമൊന്നടങ്കം വെറുത്തെന്ന് മനസ്സിലാക്കി മുമ്പൊരിക്കല്‍ വിജയപുര്വം പിന്മാറുന്നുവെന്നു നെഹ്റുവിന്റെ ശൈലിയില്‍ ടിയാന് കയ്പമംഗലത്തേക്ക് കൂടുമാറാന്‍ നോക്കുകയായിരുന്നു. ഒടുവില്‍ പിസിസിയും എഐസിസിയും എല്ലാം കുളമാക്കി. പ്രതാപന്മാരുടെ 22 കാരറ്റ് ആദര്‍ശവും 24 കാരറ്റ് കാപട്യവും ജനം തിരിച്ചറിയുകയും ചെയ്തു. പ്രതാപന് കയ്പമംഗലമില്ലെങ്കിലും കയ്പ്പ് മാത്രം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: