പാനൂര്‍: ഇരകള്‍ക്ക് സാന്ത്വനമേകാന്‍ അമിത്ഷാ ഇന്നെത്തും. കണ്ണൂരിലെ നിണമൊഴുകിയ മണ്ണില്‍ ഒരാദര്‍ശത്തിനു വേണ്ടി ജീവിതം ഹോമിക്കപ്പെട്ട ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായാണ് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് തലശേരിയിലെത്തുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന സന്ദര്‍ശനത്തിന് മാനങ്ങളേറെ. ജില്ലയില്‍ സിപിഎം അക്രമത്തില്‍ അവസാനം ജീവന് നഷ്ടപ്പെട്ട അരോളിയിലെ സുജിത്തിന്റെ മാതാപിതാക്കളടക്കം തലശേരിയിലെത്തും. രാഷ്ട്രീയ അസഹിഷ്ണുതയില്‍ പൊലിഞ്ഞുപോയ പടവീരന്മാര്ക്ക് മുന്നില്‍ ബിജെപിയുടെ അമരക്കാരന് ആദരാഞ്ജലിയര്‍പ്പിക്കും. ബലിദാനങ്ങള്‍ രാഷ്ട്രഹിതത്തിനായിരുന്നെന്ന് കാലം തെളിയിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അമിത്ഷായുടെ വരവ് സിപിഎം കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധത്തില്‍ ജില്ലയില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സിപിഎം ഗുണ്ടാനേതാവിന്റെ രാവണന്‍കോട്ടയിലാണ് അമിത്ഷാ ആദ്യം പോകുന്നത്. കതിരൂര്‍ മനോജിന്റെ വീട്ടിലെത്തി ബന്ധുക്കളെക്കണ്ട് സമാശ്വസിക്കുന്നതോടൊപ്പം നീതിക്കുവേണ്ടിയുളള പോരാട്ടത്തിന് അദ്ദേഹം ഐക്യദാര്‍ഢ്യവും നേരും. പിന്നീട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.
കൊല്ലും കൊലയും കലയാക്കിയ അഭിനവ രാക്ഷസന്മാര്ക്ക് താക്കീതായി മാറുന്ന ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് ഏവരും കാണുന്നത്. പൈതൃക നഗരിയില്‍ ചരിത്രം കുറിക്കുന്ന കാല്‍വെപ്പായിരിക്കും ഇതെന്ന് വ്യക്തം. എന്‍ഡിഎയുടെ ജില്ലയിലെ പതിനൊന്ന് സാരഥികളും സമ്മേളനനഗരിയിലെത്തിച്ചേരും. ജില്ലയില്‍ ബിജെപി മുന്നണിക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ലെന്ന് സുവ്യക്തമാക്കുന്ന സമ്മേളനമാണ് തലശേരിയില്‍ നടക്കുന്ന ജനസമാവേശ്. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെച്ച് ഭീഷണിയുടെ ഹുങ്കില്‍ കളളവോട്ടും ബൂത്തുപിടുത്തവുമായി കരകയറാന്‍ ഒരുങ്ങിയിരിക്കുന്ന സഖാക്കള്‍ക്ക് താക്കീതാകുന്ന സമ്മേളനമാണ് ഇന്നു നടക്കുക.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ പ്രതിച്ഛായയില്‍ നിന്നും അംഗീകാരത്തിന്റെ നല്ലനാളുകളിലേക്ക് നമ്മെ എത്തിക്കാന്‍ സഹനപോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ജില്ലയിലെ സംഘപ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറുന്നതാണ് ഇന്നത്തെ സമ്മേളനം. 2014 സെപ്തംബര്‍ 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കതിരൂര്‍ മനോജിന്റെ വീട്ടിലെത്തിയിരുന്നു. സങ്കടങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ദിവസങ്ങളില്‍ തന്നെ കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിറക്കിയ ധീരമായ നീക്കത്തിനും ആ സന്ദര്‍ശനം ഹേതുവായി. അമിത്ഷാ വരുമ്പോള്‍ ചിലകേന്ദ്രങ്ങളില്‍ ആശങ്ക ഉയരുന്നതിന് പിന്നിലെ കാരണവും നമുക്കൂഹിക്കാം. ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവന് ഹോമിച്ചവര്‍ക്ക് അമിത്ഷായുടെ സന്ദര്‍ശനം തിലോദകമാകും. ഒപ്പം അവഗണനയുടെ കയ്പുനീര് കുടിച്ച പതിനായിരങ്ങള്‍ക്കും. രാവിലെ 10നാണ് തലശേരിയില്‍ നടക്കുന്ന സമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്യുക. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: