കണ്ണൂര്‍: കീച്ചേരി ദേശീയപാതയില്‍ കാര്‍ നിയന്തണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കുണ്ടായ അപകടത്തില്‍ ചെറുവത്തൂരിനടുത്ത മുഴക്കോത്തെ മലയിടത്തു കുഞ്ഞിരാമന്-മാണിക്കം ദമ്പതികളുടെ മകന് തൃക്കരിപ്പൂരിനടുത്ത ഇയ്യക്കാട് ടി.എ.ബാബു (45), ബാബുവിന്റെ ഭാര്യ ലതികയുടെ അമ്മ തൈവളപ്പില്‍ ലക്ഷ്മി (65) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ മക്കളായ ലിബിന (19), ലിജിന (24), ബാബുവിന്റെ ഭാര്യാ സഹോദരന് കവ്വായിലെ ചന്ദ്രന്, ചന്ദ്രന്റെ മകന് വിപിന്‍, കാര്‍ ഡ്രൈവര്‍മാരായ പയ്യന്നൂരിലെ സതിന്, വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയ്യക്കാട് പണിപൂര്‍ത്തിയായ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനായി ബാബു ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ബാബുവിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പയ്യന്നൂരില്‍ നിന്നും മക്കളും ബന്ധുക്കളും കാറില്‍ പോയതായിരുന്നു. സംഭവ സമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. മഴയില്‍ കാര്‍ നിയന്തണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നും പറയപ്പെടുന്നു. മൂന്നുവട്ടം മലക്കം മറിഞ്ഞാണ് കാര്‍ നിന്നത്. വളപട്ടണം എസ്ഐ സജിത് കോടേരി അപകടസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പരേതനായ ടി.വി.കരുണാകരനാണ് അപകടത്തില്‍ മരിച്ച ലക്ഷ്മിയുടെ ഭര്‍ത്താവ്. മക്കള്‍: അജിത്ത്, ലതിക, ഷീബ, സുജിത്ത്. രാഘവന്, പരേതനായ രാമന് എന്നിവര്‍ ബാബുവിന്റെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: