കോട്ടയം: അഞ്ചുപതിറ്റാണ്ടിന്റെ നിയമസഭാ സാമാജികത്വത്തിനുടമായ കെ.എം. മാണി രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലനാകുന്നു. ഈ സാഹചര്യം മുതലെടുത്ത് വിലപേശലുമായി കൂടുതല്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്.
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിയോജകമണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിത്വ ഭീക്ഷണിയുമായി നേതാക്കള്‍ രംഗത്തെത്തുകയാണ്. കേരളത്തില്‍ ഏറ്റവും ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണ് ആദ്യം വിമതര്‍ തലപൊക്കിയത്. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് വിമതനായി മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കെ.എം. മാണി നേരിട്ടിടപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സീറ്റ് കിട്ടാത്തതില്‍ ദുഃഖമുണ്ടെങ്കിലും പാര്‍ട്ടി ചെയര്‍മാന്റെ അഭ്യര്‍ത്ഥന മാനിച്ച് പിന്മാറുന്നതായി സജി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
മാണിയുടെ വിശ്വസ്തരിലൊരാളായ തോമസ് ചാഴികാടന് മത്സരിക്കുന്ന ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ജോസ്മോന് മുണ്ടയ്ക്കല്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇദ്ദേഹം നേരത്തേയും ഇത്തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ച് മാണിയെ വരുതിയില്‍ നിര്‍ത്തുവാന്‍ ശ്രമിച്ചിട്ടുള്ളതാണ്. ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ്മോന് ഏറ്റുമാനൂരില്‍ സത്യഗ്രഹം നടത്തിയിരുന്നു. ഈ സമയം കെ.എം. മാണിയുമായി തെറ്റി എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി സ്പീക്കര്‍ക്ക് കത്ത് നല്കിയ ശേഷം എത്തുന്ന പി.സി. ജോര്‍ജ്ജിന് സമരപന്തലില്‍ സ്വീകരണം നല്‍കുമെന്ന് ജോസ്മോന് സൂചനനല്‍കി.
പാലാ നിയോജകമണ്ഡലത്തില്‍നിന്നുള്ള കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോര്ജ്ജിന്റെകൂടെ പോയാല്‍ ഉണ്ടാകുന്ന അപകടം മനസ്സിലാക്കിയ മാണി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എംപിയെ പറഞ്ഞുവിട്ട് ജോസ്മോന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് പി.സി. ജോര്‍ജ്ജ് കോട്ടയത്തെത്തുന്നതിന് മുമ്പ് സമരം അവസാനിപ്പിച്ചു.
ഇപ്പോള്‍ പാലാ നിയോജകമണ്ഡലത്തിലെ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായ ജോസ്മോന്റെ വിമതവേഷം തോമസ് ചാഴികാടന് മാത്രമല്ല കെ.എം. മാണിക്കും ഭീഷണിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം അയ്യായിരത്തോളം വോട്ടിനാണ് പാലായില്‍ മാണി വിജയിച്ചത്. ഇത് കൃത്യമായി തിരിച്ചറിയാവുന്ന കെ.എം. മാണി വലിയ ഓഫറുമായെത്തുമെന്ന് മനസിലാക്കിത്തന്നെയാണ് ജോസ്മോന് മുണ്ടയ്ക്കലിന്റെ വിമതനീക്കം.
ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലും വിമതനീക്കം ശക്തമാണ്.
അതിനിടയില്‍ പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞുപാക്ക് തുടരുകയും ചെയ്യുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി ദുര്ബലനാകുന്നതിന്റെ സൂചനയാണിതല്ലാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: