ബ്രിട്ടീഷ് മാഗസിന് ലോകവ്യാപകമായി നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ നമ്മുടെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലേകത്തിലെ ഏറ്റവും ശക്തനായ നേതാവായി ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഓരോ ഭാരതീയനും ആഹ്ലാദം പകരുന്നതാണ്. നരേന്ദ്രമോദിയെ നേതാവായി കാണുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചും. ഒരുകാലത്ത് ഭാരതത്തെ വര്‍ഷങ്ങളോളം അടിമകളാക്കി അടക്കിഭരിച്ച ബ്രിട്ടനില്നിന്നുതന്നെ ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ അതിന്ന് ഇരട്ടി മധുരമുണ്ടാക്കുന്നു. അമേരിക്കയുടെ പ്രസിഡന്റ് ട്രംപിനേയും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനേയും ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങിനേയും പിന്തള്ളി മോദിജി ഒന്നാം സ്ഥാനത്തെത്തിയത് വരാന്‍പോകുന്ന ഭാരതമുന്നേറ്റത്തിന്റെ സൂചനയാണ്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഭാരതത്തെ ശക്തവും സമ്പന്നവുമാക്കാന്‍ മോദിജി നടത്തിയ പ്രവര്‍ത്തനങ്ങളും ലോകസമാധാനത്തിനും ഭീകരവാദത്തെ നേരിടുന്നതിനും ലോകത്തെയാകെ സജ്ജമാക്കുന്നതിനും മോദിജി ചെയ്ത പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ഏറ്റവും കരുത്തനായ നേതാവാക്കി. യോഗയെ ലോകമാകെ പ്രചരിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചതും ഭാരതത്തിലെ അഴിമതിവിരുദ്ധ പോരാട്ടവും ഭീകരതയെ അവരുടെ പ്രഭവകേന്ദ്രത്തില്ചെന്ന് തകര്‍ത്തതും ലോകത്തിന്റെകൂടി കയ്യടിനേടിയ സംഭവങ്ങളായി. ഭാരതീയരുടെ ജീവിതനിലവാരം ഉയര്‍ത്താനായി അദ്ദേഹം കൊണ്ടുവന്ന പദ്ധതികളുടെ വന്‍വിജയവും ഭാരതത്തിന്റെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഭാരതം ഒരു കാഴ്ചക്കാരനായ് നില്‍ക്കാതെ ആവശ്യമായ ഇടപെടലുകള്‍ ലോകത്തിന്റെ ഗതിവിഗതികളില്‍ നടത്തുന്നതും മോദിജിയെ കരുത്തനാക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ജനങ്ങളെ സേവിക്കാനും അവരുടെ ക്ഷേമത്തിനായ് അധികാരം വിനിയോഗിക്കാനും നടത്തുന്ന കഠിനാധ്വാനവും ആത്മസമര്‍പ്പണവും അവധിപോലുമെടുക്കാതെ അദ്ദേഹം ജോലി ചെയ്യുന്നതും ഭാരതവും ഇപ്പോള്‍ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നു.
മോദിവിരോധം മാത്രം കൈമുതലാക്കിയ മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും നടത്തുന്നവരുടെ തണുത്ത പ്രതികരണവും ഇവിടെ പ്രത്യേകം കാണണം. മലായളത്തിലെ ഒന്നാമത്തേത് എന്ന് അവകാശപ്പെടുന്ന പ്രമുഖ ദിനപ്പത്രം മൂന്നുദിവസം കഴിഞ്ഞ് പതിമൂന്നാം പേജിനടിയിലാണ് ഈ വാര്‍ത്ത കൊടുത്തത്. ഗാന്ധി കുടുംബത്തിലെ ആര്‍ക്കെങ്കിലുമായിരുന്നു നേട്ടമെങ്കില്‍ അവരിങ്ങിനെ ചെയ്യുമോ? ഭാരതത്തിന്റെ നേട്ടംപോലും അന്ധമായ രാഷ്ട്രീയവിരോധത്തിന്റെ കണ്ണിലൂടെ കാണുന്ന ഇക്കൂട്ടര്‍ക്ക് രാജ്യത്തിന്റെ നന്മയെപ്പോലും വെറുപ്പായോ? ഈ മനോഭാവം ഇനിയെങ്കിലും മാധ്യമങ്ങള്‍ ഉപേക്ഷിക്കണം. കാലംമാറി ഇത് പുതിയ ഭാരതം. പുതിയ ലോകത്ത് നല്ലതിനെ നല്ലെതെന്ന് പറയാന്‍ ഒരു മാധ്യമപുംഗവന്റേയും സര്‍ട്ടിഫിക്കേറ്റ് ജനങ്ങള്‍ക്ക് വേണ്ട. അത് തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയട്ടെ.
രവീന്ദ്രന്, വേങ്ങര
മാതൃഭൂമിയുടെ ഇരട്ടത്താപ്പ്
2019 ജൂണ്‍ 19-ാം തീയതിയിലെ ജന്മഭൂമി ദിനപത്രത്തില്‍ ശ്രീ അഡ്വ. കെ. രാംകുമാര്‍ എഴുതിയ ‘പരാജിതരുടെ പരിദേവനങ്ങള്‍’ എന്ന ലേഖനം മാതൃഭൂമിയെന്ന മൂല്യശോഷണംവന്ന പത്രത്തിന്റെയും പൊതുസമൂഹത്തില്‍ വര്ജ്യനായ അതിന്റെ അമരക്കാരന്റെയും തനിനിറം വരച്ചുകാട്ടുന്ന ഒന്നായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ വേരോട്ടമുള്ള ഒരു പത്രമുണ്ടെങ്കില്‍ ഏതുവിഡ്ഢിക്കും എന്തുവങ്കത്തരവും പടച്ചുവിടാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് വീരേന്ദ്രകുമാറും മാതൃഭൂമിയും. വീരേന്ദ്രകുമാറും മാതൃഭൂമിയും തമ്മിലുള്ള ബന്ധത്തില്‍ വീരേന്ദ്രകുമാറെന്ന കള്ളനാണയം സ്വയം ഉണ്ടാക്കിയെടുത്ത ആദര്‍ശപരിവേഷവും ബുദ്ധിജീവി ജാടയും രാം കുമാറിനെപോലുള്ള പ്രതികരിക്കാനറിയാവുന്ന ഒരു മഴത്തുള്ളിക്കുമുന്നില് ഒലിച്ചുപോകാനുള്ളതേയുള്ളു. സ്വാതന്ത്ര്യസമര പാരമ്പര്യവും, ദേശഭക്തിയും, നിഷ്പക്ഷ പത്രധര്മ്മവുമൊക്കെ വായ്ത്താരിയിടുന്ന ഒരു വര്‍ത്തമാനപത്രമാണ് മാതൃഭൂമി എന്നായിരുന്നു ഞാനും കുറേക്കാലം ധരിച്ചിരുന്നത്. അങ്ങനെയായിരുന്നു അവരുടെ പ്രചാരണം. അഞ്ചുവര്‍ഷം മുമ്പ് ശ്രീമാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണ് മാതൃഭൂമിയുടെ തനിനിറം ശ്രദ്ധിച്ചുതുടങ്ങിയത്.
വി.ആര്. മണികണ്ഠന്, മുട്ടമ്പലം
സമൂഹത്തിന്റെ പിന്തുണ സ്വാമിക്കുണ്ട്
രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന ശുപാര്‍ശ നല്കിയ പത്രവാര്‍ത്ത വായിച്ചു! ലജ്ജാകരം. ഇനിയും പത്തുവര്‍ഷക്കാലത്തെ സേവനത്തിന് അര്‍ഹതയുണ്ട് അദ്ദേഹത്തിന്. ചിലതുകുറിക്കട്ടെ, സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ അഴിമതിക്കാരുണ്ട്. സ്വാമിയുടെ സര്‍വീസ് ജീവിതം ക്ലീനാണ്. അഴിമതിക്കാരെ വെറുതെവിടില്ല. പൊതുസമൂഹത്തിന്റെ ഒരു ആവേശംകൂടിയാണ് നാരായണസ്വാമി. വിദ്യാര്‍ഥി സമൂഹത്തിന്റെ ആരാധനാബിംബമാണദ്ദേഹം. പഠിച്ച വിഷയത്തിനെല്ലാം ഒന്നാം റാങ്ക്! ഇദ്ദേഹത്തിന്റെ സേവനം രാഷ്ട്രീയത്തിന്റേയോ ഉദ്യോഗസ്ഥരുടെ പകപോക്കലിലോ നശിക്കാനിടയാകരുത്. സമൂഹത്തിന്റെ പൂര്‍ണപിന്തുണ സ്വാമിക്കുണ്ടെന്ന് കരുതാം.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
തൊഴിലാളി സാജനും ബൂര്‍ഷ്വാ ”കണ്‍വെന്‍ഷനും”
കൊളോണിയല്‍ ഭരണകാലത്തെ ബ്യൂറോക്രസിക്ക് ഒരുമുഖമുണ്ട്, ജനവിരുദ്ധതയുടെ ക്രൂരമുഖം. ആവശ്യങ്ങള്‍ക്കുവേണ്ടി ഓഫീസിലെത്തുന്നവരെ അടിമകളെപ്പോലെ കരുതി, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മടക്കി അയക്കുക, ചുവപ്പുനാടയില്കെട്ടി പീഡിപ്പിക്കുക എന്നിവ ഇവരുടെ മൃഗീയവിനോദങ്ങളായിരുന്നു. അതുപോലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും മുദ്രാവാക്യങ്ങളും പേറിനടക്കുന്ന ഒരു പ്രസ്ഥാനത്തിന് എന്ത് പ്രവാസി? ‘ഞാന്‍ ഈ സ്ഥാനത്തിരിക്കുന്ന കാലത്തോളം കണ്വെന്ഷന് സെന്റര്‍ തുടങ്ങാന്‍ അനുവദിക്കില്ല’ എന്ന ചെയര്‍ ‘വുമണ്‍’ ശ്യാമളയുടെ വാക്കുകളാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്ന് സാജന്റെ ഭാര്യ വേദനയോടെ ജനസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ്. ഇതാണോ സ്ത്രീ ശാക്തീകരണം? കാലമേറെയായിട്ടും കൊളോണിയല്‍ മനസ്സുമാറ്റാത്ത ചില ബ്യൂറോക്രാറ്റുകളും, കാലമേറെയായിട്ടും പഴഞ്ചന്‍ ആശയങ്ങളും പേറിനടക്കുന്ന ചില രാഷ്ട്രിയ”പക്ഷങ്ങളും ‘ഈ നാടിനെ നാശത്തിലേക്കല്ലാതെ മറ്റെവിടേക്ക് നയിക്കാന്‍?
വികാസ് ബാലന്, കണ്ണൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: