അറുപതുവര്‍ഷത്തെ സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഒരു വനിത പോലും മുഖ്യമന്ത്രിപദവിയിലെത്തിയില്ലെന്നതുപോകട്ടെ, മന്ത്രിമാരായവരുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും, ആറുപേര്‍. അതില്‍തന്നെ ഒരാള്‍ മാത്രമാണ് അഞ്ച് തവണയായത്. പല കാര്യങ്ങളിലും വനിതാ പ്രാതിനിധ്യത്തിനുവേണ്ടി നിരന്തരം ശബ്ദമുയര്ത്തുന്നവരടക്കം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
1987 ല്‍ കെ.ആര്.ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി എന്നുപറയാമെങ്കിലും കാര്യംവന്നപ്പോള്‍ ആളുമാറിപ്പോയി. അതിനുമുമ്പോ, ശേഷമോ ഇത്തരം ഒരു നീക്കം ഇരുമുന്നണികളും നടത്തിയിട്ടില്ല. 13-ാമത് നിയമസഭയില്‍ യുഡിഎഫിന് ഏക വനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. നിവൃത്തിയില്ലാത്ത സാഹചര്യം വന്നതിനാലാണ് അവരെ മന്ത്രിയാക്കിയത്.
1957 ലെ ഒന്നാം നിയമസഭയില്‍ 11 മന്ത്രിമാരില്‍ കെ.ആര്.ഗൗരിയമ്മയാണ് റവന്യു-എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് ആദ്യ വനിതാ മന്ത്രിയായത്. എന്നാല്‍ 11 പേരുണ്ടായിരുന്ന 1960 ലെയും 62 ലെയും പട്ടം താണുപ്പിള്ള, ആര്.ശങ്കര്‍ മന്ത്രിസഭകളില്‍ ഒരു വനിതാ മന്ത്രി പോലും ഉണ്ടായില്ല.
1967 ലെ രണ്ടാമത് ഇഎംഎസ് മന്ത്രിസഭയില്‍ വീണ്ടും ഗൗരിയമ്മ മന്ത്രിയായി. എന്നാല്‍ 69 ലെയും 70 ലെയും അച്യുതമേനോന് മന്ത്രിസഭകളിലും 77 ലെ കെ. കരുണാകരന്, എ.കെ.ആന്റണി, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്.മുഹമ്മദ്കോയ എന്നിവരുടെ മന്ത്രിസഭകളില്‍ പോലും ഒരു വനിതാ പ്രാതിനിധ്യം ഉണ്ടായില്ല. പിന്നീട് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ആറാമത് സഭയിലും കെ.ആര് ഗൗരിയമ്മതന്നെ മന്ത്രിയായി.
82 ലെ കെ.കരുണാകരന്റെ മന്ത്രിസഭയില്‍ സഹകരണവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടാണ് എം.കമലം ആദ്യമായി കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ഒരു വനിത മന്ത്രിയായത്. പിന്നീട് 87 ലെ ഇ.കെ.നായനാരുടെ മന്ത്രിസഭയിലും കെ.ആര്.ഗൗരിയമ്മതന്നെ മന്ത്രിയായി. 91 ലെ കരുണാകരന്, എ.കെ.ആന്റണി മന്ത്രിസഭകളില്‍ എം.ടി.പദ്മയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്ത് മന്ത്രിയായത്.
പത്താമത് സഭയില്‍ സുശീലാ ഗോപാലന് വ്യവസായ മന്ത്രിയായി. ഇതിനിടെ സിപിഎമ്മില്‍ നിന്ന് പുറത്താവുകയും യുഡിഎഫില്‍ ചേരുകയും ചെയ്തതോടെ പതിനൊന്നാമത് സഭയിലും കെ.ആര്.ഗൗരിയമ്മ തന്നെ വീണ്ടും മന്ത്രിയായി. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 2006 ലെ മന്ത്രിസഭയില്‍ പി.കെ.ശ്രീമതിയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പി.കെ.ജയലക്ഷ്മിയും മന്ത്രിമാരായി. അതായത് ഏറ്റവും കൂടുതല്‍ തവണയും കൂടുതല്‍ കാലവും ഇരുമുന്നണി മന്ത്രിസഭകളിലുമായി ഏറെക്കാലം മന്ത്രി പദവിയിലിരുന്ന വനിതയെന്ന റെക്കാര്‍ഡ് കെ.ആര്.ഗൗരിയമ്മക്കാണ്. മറ്റെല്ലാവരും അഞ്ചുവര്‍ഷം മാത്രം.
വനിതകളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നതുപോലും വളരെ എണ്ണം പറഞ്ഞ സീറ്റുകളില്‍ മാത്രം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്സും ഒരു വനിതയെപ്പോലും മന്ത്രിയാക്കിയിട്ടില്ലെന്നതുപോകട്ടെ, സ്ഥാനാര്‍ത്ഥിപോലും ആക്കിയിട്ടില്ല. ഇതിലാര്‍ക്കും പ്രതിഷേധവുമില്ല! ഗൗരിയമ്മയും സുശീല ഗോപാലനും ഒഴികെയുള്ളവര്‍ കൈകാര്യം ചെയ്ത വകുപ്പുകളാവട്ടെ ഏറെ പ്രാധാന്യം ഇല്ലാത്തവയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: