ശിവാകൈലാസ്
അരുവിക്കര: നാട്ടുവഴികളിലും നാല്ക്കവലകളിലും ജനം ആവേശത്തോടെ ആര്‍ത്തുവിളിച്ചു. അഭ്രപാളികളില്‍ ആരാധനയോടെ നോക്കിക്കണ്ട താരം തങ്ങളുടെ ഗ്രാമ വീഥിയിലൂടെ നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ അത്ഭുതം കൂറി. ഒപ്പം നടക്കാനും സെല്‍ഫിയെടുക്കാനും ആളുകള്‍ മത്സരിച്ചു. മലനാട്ടില്‍ ശരിക്കും താരത്തിളക്കം സമ്മാനിച്ചായിരുന്നു അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര നടനും സംവിധായകനുമായ രാജസേനന്റെ പ്രചരണം.
കുടുംബ ബന്ധങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടിനേടിയ സംവിധായകന് പുതിയ ദൗത്യവുമായി എത്തിയപ്പോഴും അരുവിക്കരക്കാര്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇരുമുന്നണികളെയും പരീക്ഷിച്ച് പരാജയപ്പെട്ട ജനത ഒരു മാറ്റത്തിന് കൊതിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം. താരപരിവേഷം ഒന്നുമില്ലാതെ അരുവിക്കരയിലെ സാധാരണക്കാരുടെ തോളില്‍ കൈയിട്ട് രാജസേനന് അവരില്‍ ഒരാളായി മാറുകയായിരുന്നു.
വികസനമുരടിപ്പില്‍ നട്ടം തിരിയുന്ന അരുവിക്കരയില്‍ പുതിയൊരു വികസന മന്ത്രം കാഴ്ചവയ്ക്കാന്‍ ബിജെപിയ്ക്ക് ഒരു അവസരം എന്ന അഭ്യര്‍ത്ഥനയുമായാണ് രാജസേനന് പ്രചരണം നടത്തുന്നത്. ഇന്നലെ രാവിലെ എട്ട് ഓടെ അരുവിക്കര പഞ്ചായത്തിലാണ് രാജസേനന് പര്യടനം ആരംഭിച്ചത്. അഖിലേന്ത്യ നാടാര്‍ അസോസിയേഷന് ചെയര്മാന് അരുവിക്കര നാരായണന് നാടാര്‍, എന്‍എസ്എസ് നേതാവ് വിശ്വംഭരന് നായര്‍, വിഎസ്ഡിപി നേതാവ് വിശ്വനാഥന് തുടങ്ങിയവരെ അവരവരുടെ വസതികളിലെത്തി കണ്ട് പിന്തുണ തേടിയായിരുന്നു പര്യടനം.
ഉച്ചയോടെ അരുവിക്കരയിലെ വട്ടക്കുളം കോളനിയില്‍ എത്തിയ രാജസേനന് കോളനിവാസികളുടെ ഇല്ലായ്മകളും ദുരിതപൂര്‍ണമായ ജീവിതവും കണ്ട് വികാരധീനനായി. കുടിവെള്ളം കിട്ടാക്കനിയായ, പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ അന്തിയുറങ്ങുന്ന മുപ്പതോളം കുടുംബങ്ങള്‍. പരാതികളും പരിഭവം പറച്ചിലുമായി തന്നെ സമീപിച്ച കോളനിവാസികളെ രാജസേനന് ആശ്വസിപ്പിച്ചു. കൊട്ടിഘോഷിക്കുന്ന വാഗ്ദാനങ്ങളല്ല, നിങ്ങളും സമൂഹത്തില്‍ അവകാശങ്ങളുള്ള പൗരന്മാരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തുമെന്ന ഉറപ്പും നല്‍കിയാണ് രാജസേനന് കോളനിയുടെ പടവുകള്‍ ഇറങ്ങിയത്.
ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ എന്‍.ജി. ഗിരീശന്, മണ്ഡലം ഇന്‍ ചാര്‍ജ് പ്ലാവിള അനില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുളയറ ബൈജു, ജനറല്‍ സെക്രട്ടറി കൈതക്കുഴി സോമന്, അരുവിക്കര സണ്ണി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: