കാസര്‍കോട്: കോണ്‍ഗ്രസ്സ് ഈ രാജ്യത്ത് ദാരിദ്രം അവസാനിച്ച് കാണരുതെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. ഇതുവരെ ദാരിദ്ര്യത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഇടത് വലത് മുന്നണികള്‍ ചെയ്തത്. രാജ്യത്തെ ദാരിദ്ര വിമുക്തമാക്കുന്നതിനായി അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി വിവിധ ജനക്ഷേമ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ഇത് വരെ ചെലവഴിച്ച് കഴിഞ്ഞു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ കണ്ടത്തുന്നതിന്റെ കൂടെ തന്നെ തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കേന്ദ്രത്തില്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ പൂര്‍ണ്ണ തോതില്‍ കേരളത്തിലെ താഴെ തട്ടിലുള്ള ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ സംസ്ഥാനത്ത് അതിന് അനുസൃതമായ മാറ്റം ഉണ്ടാകണം. അതിനായി എന്‍ഡിഎയുടെ സാരഥികള്‍ കേരള നിയമസഭയിലേക്ക് കയറി ചെല്ലണമെന്ന് ജെ.പി.നദ്ദ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് നടന്ന എന്‍ഡിഎ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജെഎന്‍യുവിലും, ഹൈദരാബാദ് യുണിവേഴ്സിറ്റിയിലും ദളിത് പീഡനം നടന്നുവെന്ന് കേരളത്തില്‍ എല്‍ഡിഎഫ് വലിയ ബഹളങ്ങള്‍ ഉണ്ടാക്കി. അതേ കമ്യൂണിസ്റ്റുകാരാണ് വിക്ടോറിയ കോളേജിലെ ദളിത് അധ്യാപികയും പ്രിന്‍സിപ്പലുമായ ഡോ.ടിഎന്‍ സരസുവിന്റെ പേരില്‍ ശവകുടീരം തീര്‍ത്തത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. നളീന്‍ കുമാര്‍ കട്ടീല്‍ എംപി മുഖ്യാതിഥിയായിരുന്നു.
ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സഞ്ജീവ് ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായ്ക്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേശ് പാറക്കട്ട, കേരള വികാസ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജോസ് ചേമ്പേരി, സോഷ്യലിസ്റ്റ് ജനദാതള്‍ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രന്, കേരള കോണ്‍ഗ്രസ്സ് പി.സി.തോമസ് വിഭാഗം പ്രസിഡണ്ട് താങ്ങോത്ത് കൃഷ്ണന്, ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി.രഘുനാഥ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്(മഞ്ചേശ്വരം), രവീശ തന്ത്രി കുണ്ടാര്‍ (കാസര്‍കോട്), എം.പി.രാഘവന്(കാഞ്ഞങ്ങാട്), എം.ഭാസ്കരന്(തൃക്കരിപ്പൂര്‍) എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: