കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. താരനിബിഡമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി എട്ടിന് കളി ആരംഭിക്കും.
രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2012, 14 വര്ഷങ്ങൡലായിരുന്നു അവരുടെ കിരീടനേട്ടം. രണ്ടുതവണ ചാമ്പ്യന്മാരായെങ്കിലും ബാക്കിയുള്ള ആറ് സീസണില്‍ അഞ്ചുതവണയും ലീഗ് റൗണ്ടില്‍ പുറത്തായ ടീമാണ് കൊല്‍ക്കത്ത. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ 2011-ല്‍ പ്ലേ ഓഫ് കളിച്ചു. ഷാരൂഖ് ഖാനും ജൂഹി ചൗളയും ജയ് മേത്തയും ചേര്‍ന്ന് നേതൃത്വം നല്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ്.
ഗംഭീറിനൊപ്പം ആന്ദ്രെ റസ്സല്‍, ക്രിസ് ലിന്, കോളിന് മണ്‍റോ, ജോണ്‍ ഹേസ്റ്റിങ്സ്, ജാസണ്‍ ഹോള്‍ഡര്‍, ഷാക്കിബ് അല്‍ ഹസ്സന് എന്നീ വിദേശ കളിക്കാരും യൂസഫ് പഠാന്, റോബിന് ഉത്തപ്പ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ എതിരാളികള്‍ക്ക് പേടിക്കാതെ നിര്‍വാഹമില്ല.
ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്കിലായിരുന്ന വിന്‍ഡീസ് സൂപ്പര്‍ സ്പിന്നര്‍ സുനില്‍ നരേയ്ന്റെ തിരിച്ചുവരവും ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍, ഇന്ത്യന്‍ താരം ഉമേഷ് യാദവ്, ജയദേവ് ഉനദ്കത് എന്നിവര്‍ പേസ് ബൗളിങ് നിയന്ത്രിക്കും. നരേയ്നൊപ്പം സ്പിന്നര്‍മാരായി പിയൂഷ് ചൗള, വെറ്ററന്‍ ഓസീസ് താരം ബ്രാഡ് ഹോഗും ടീമിലുണ്ട്.
കഴിഞ്ഞ വര്‍ഷം ടീമിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്ലിസ് ഇംഗ്ലണ്ട് ടീം പരിശീലകനായിപോയതിനാല് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരവും ഓള് റൗണ്ടറുമായ ജാക്ക് കല്ലിസാണ് ഇത്തവണ നൈറ്റ് റൈഡേഴ്സിന്റെ കോച്ച്. പാക് ഇതിഹാസ ബൗളര്‍ വസിം അക്രം ബൗൡങ് കോച്ചും ഉപദേശകനും.
എല്ലാ സീസണുകളിലും ലോകത്തെ മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും ഒരിക്കല്‍ പോലും ചാമ്പ്യന്മാരാവാന് ദല്‍ഹി ഡയര്‍ ഡെവിള്‍സിനു കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് സീസണുകളിലും സെമിയിലും 2012-ല്‍ പ്ലേ ഓഫില്‍ കളിച്ചതുമാണ് ഡെയര്‍ ഡെവിള്‍സിന്റെ മികച്ച നേട്ടങ്ങള്‍. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ കന്നി കിരീടം ലക്ഷ്യമിട്ടാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന് നായകനായ ഡെയര്‍ ഡെവിള്‍സ് ക്രീസിലേക്കെത്തുന്നത്.
അതിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡിനെ മുഖ്യ ഉപദേഷ്ടാവുമാക്കി. രാജസ്ഥാന് റോയല്‍സിലെ മൂന്ന് സീസണുകളില്‍ ഒരു തവണ പ്ലേ ഓഫിലെത്തിച്ചതടക്കം മികച്ച പ്രകടനമാണ് ദ്രാവിഡും സംഘവും നടത്തിയത്. അതേ പരിശീലക സംഘത്തില്‍പ്പെട്ടവരെയാണ് ദല്‍ഹിയിലേക്കും കൊണ്ടുവന്നത്. പരിശീലകനായി പാഡി അപ്ടണും ടീം ഡയക്ടറായി സുബിന് ബറൂച്ചയും മാനേജരായി മെത്തി.
മുന്‍വര്‍ഷങ്ങളില്‍ യുവരാജ് സിങ്, വീരേന്ദര്‍ സേവാഗ്, കെവിന് പീറ്റേഴ്സണ്, എബി ഡിവില്ലേഴ്സ്, തിലകരത്നെ ദില്ഷന്, ഗ്ലെന്‍ മാക്സ്വെല് തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ടീമില്‍ പലപ്പോഴായി കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ കഴിയാതിരുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇത്തവണ വമ്പന്‍ സ്രാവുകള്‍ക്ക് പിന്നാലെ പണച്ചാക്കുമായി പോയില്ല. പകരം യുവതാരങ്ങളെ ടീമിലെടുക്കാനാണ് ദ്രാവിഡും കൂട്ടരും ശ്രമിച്ചത്.
ഇന്ത്യന്‍ സ്പിന്നര്‍ പവന് നേഗിയാണ് ടീമിലെ ഏറ്റവും വില കുടിയ താരം. 8.5 കോടിരൂപ. മലയാൡതാരം സഞ്ജു സാംസണിനെ 4.2 കോടിക്കും കരുണ്‍ നായരെ 4 കോടിക്കും സ്വന്തമാക്കി ദ്രാവിഡ് എതിരാളികളെ തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചു.ഏഴു കോടിക്കു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ്മോറിസിനെയും 4.2 കോടിക്കു വെസ്റ്റ് ഇന്‍ഡീസിന്റെ ട്വന്റി 20 ലോകകപ്പ് വിജയശില്പി കാര്‍ലോസ് ബ്രാത്ത്വെയ്റ്റിനെയും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ തന്നെ ക്വിന്റണ്‍ ഡി കോക്ക്, ഓള് റൗണ്ടര്‍ ജെ.പി. ഡുമ്നി, സ്പിന്നര്‍ ഇമ്രാന് താഹിര്‍, ഓസീസ് പേസര്‍മാരായ നഥാന്‍ കള്‍ട്ടര്‍ നീല്‍, ഗുരീന്ദര്‍ സന്ധു, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി, സ്പിന്നര്‍ അമിത് മിശ്ര എന്നിവയെും സ്വന്തമാക്കിയാണ് ദ്രാവിഡും കൂട്ടരും ഇത്തവണ തയ്യാറെടുത്തിരിക്കുന്നത്. ഇവര്‍ക്കു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, ജയന്ത് യാദവ്, റിഷഭ് പന്ത് തുടങ്ങിയവരും ഉള്‍പ്പെടുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരുതിയിരുന്നേ പറ്റൂ.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇരുടീമുകളും ആകെ ഏറ്റുമുട്ടിയത് 17 തവണ. ഏഴ് പ്രാവശ്യം ഡയര്‍ ഡെവിള്‍സിനെ വിജയം കടാക്ഷിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ പരാജയപ്പെട്ടു. കഴിഞ്ഞ സീസണിലെ രണ്ട് പോരാട്ടങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: