ക്വാലാലംപൂര്‍: മലേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. സൂപ്പര്‍താരം സൈന നെഹ്വാളും പുറത്തായതോടെയാണ് ഇന്ത്യന്‍ പോരാട്ടത്തിന് തിരശ്ശീല വീണത്. സെമഫൈനലില് ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ സൈന നെഹ്വാള് പരാജയപ്പെട്ടത്.
34 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-19, 21-13 എന്ന സ്കോറിനായിരുന്നു സൈന കീഴടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സൈന സെമിയില്‍ കീഴടങ്ങുന്നത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഏഴാം തവണയാണ് സൈന പരാജയപ്പെടുന്നത്. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
തായ്പേയി താരത്തിന്റെ പോരാട്ട മികവിനു മുന്നില്‍ ഒരിക്കലും സൈനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഫൈനലില്‍ തായ്ലന്ഡ് താരം രചനോക് ഇന്റാനനാണ് തായ് സു യിംഗിന്റെ എതിരാളി. ചൈനയുടെ വാങ് യിഹാനെ 21-11, 21-19 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് തായ്ലന്ഡ് താരം കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: