തിരുവനന്തപുരം: പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ അഴിച്ചുപണി. മുമ്പ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദേവികുളത്തും ഒറ്റപ്പാലത്തും മാറ്റമുണ്ടായി. ദേവികുളം മണ്ഡലത്തില്‍ ആര്. രാജാറാമിന് പകരം എ.കെ. മണിയും ഒറ്റപ്പാലത്ത് ശാന്താ ജയറാമിന് പകരം ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ഥിയാവും.
ഇന്നലെ കെപിസിസി പ്രസിഡന്റ്് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് തന്നെ നല്‍കാനും ധാരണയായി. അതേസമയം പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനായി ഒഴിച്ചിട്ട കാഞ്ഞങ്ങാട്, കല്യാശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ നിലവിലുള്ള പട്ടിക പരിഗണിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ധന്യാ സുരേഷും കല്യാശേരിയില്‍ അമൃത രാമകൃഷ്ണനും പയ്യന്നൂരില്‍ സാജിദ് മൗവലുമാണ് പട്ടികയിലുള്ളത്. ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്ന സാധ്യതാ പട്ടികയില്‍ ഉടന്‍തന്നെ അന്തിമ തീരുമാനുണ്ടാവും.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന ഐഎന്‍ടിയുസി നേതൃത്വവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ദേവികുളത്ത് എ.കെ. മണിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഐഎന്‍ടിയുസി പ്രാതിനിധ്യപ്രശ്നം പരിഹരിക്കാമെന്ന് നേതാക്കള്‍ കണക്കൂകൂട്ടിയെങ്കിലും കാഞ്ഞങ്ങാട് സീറ്റും വേണമെന്നാണ് ഐഎന്‍ടിയുസി നിലപാട്. എന്നാല്‍ വനിതാ പ്രാതിനിധ്യപ്രശ്നം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി. എങ്കില്‍ തവനൂരില്‍ ഇഫ്തിഖറുദ്ദീനെ മാറ്റി സി. ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഐഎന്‍ടിയുസിയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ വി.എം. സുധീരന് ഇന്ന് ഐഎന്‍ടിയുസി ഭാരവാഹികളുമായി വീണ്ടും ചര്‍ച്ച നടത്തും. ഏതെങ്കിലും സീറ്റില്‍ ഐഎന്‍ടിയുസി വിഭാഗത്തെ പരിഗണിക്കാനാകുമോ എന്നു പരിശോധിക്കാമെന്ന് കെപിസിസി അറിയിച്ചതായി പ്രസിഡന്റ് ആര് ചന്ദ്രശേഖരന് പറഞ്ഞു.
ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ് അറിയിച്ചിരിക്കുന്നത്. തവനൂര്‍, വൈപ്പിന്‍, കാഞ്ഞങ്ങാട്, ദേവികുളം എന്നീ സീറ്റുകളാണ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന അടിയന്തര യോഗത്തിനെത്താന്‍ ഐഎന്‍ടിയുസി ജില്ലാ നേതാക്കന്മാരോട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം യോഗം ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ആര്. ചന്ദ്രശേഖരന് പറഞ്ഞു.
ആര്‍എസ്പി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയതിനെ തുടര്‍ന്ന് കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നു. പകരമായി പയ്യന്നൂര്‍ നല്‍കാനായിരുന്നു നീക്കം.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കയ്പമംഗലം ആര്‍എസ്പിക്ക് തന്നെ നല്കാന് ഇന്നലെ ധാരണയായത്. ഇവിടെ പിഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റായി എന്‍.ഡി. മുഹമ്മദ് നഹാസ് ആര്‍എസ്പി സ്ഥാനാര്‍ഥിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: