തിരുവനന്തപുരം : പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ആര്‍എസ്എസ് രംഗത്ത്. അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ രക്തം നല്കാന് അഞ്ഞൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സൗജന്യമായി ഭക്ഷണവും ആര്‍എസ്എസ് വിതരണം ചെയ്യുന്നുണ്ട്.
അപകടത്തില്‍ മരിച്ചവരില്‍ 76 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 102 പേരെയാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. രണ്ടു പേര് മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞു. ഇവര്‍ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. 11 പേരെ മരണമടഞ്ഞ നിലയിലാണ് കൊണ്ടു വന്നത്. മരണമടഞ്ഞ ഒരാളെ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞു. അനില്‍ പ്രദീപ് (50), വി.എസ്. നിവാസ്, ഭൂതക്കുളം, പരവൂര്‍.
പരിക്കേറ്റവരെ ചികിത്സിക്കാനായി 9, 22 വാര്‍ഡുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 51 പേരെ അഡ്മിറ്റാക്കി. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. കളക്ടര്‍ ബിജു പ്രഭാകര്‍ മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്ത് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടിരുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്കാന് അദ്ദേഹം നിര്‍ദേശം നല്കി. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിക്കുന്നു. തനിക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള യാതൊരു സ്വീകരണവും നല്‍കരുതെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി നേവിയുടെ ഹെലികോപ്റ്ററുകളും ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: