കൊല്ലം: പരവൂരില്‍ വെടിക്കെട്ട് അപകടം നടന്ന പുറ്റിങ്കല്‍ ദേവീ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദമോദി സന്ദര്‍ശിച്ചു. വൈകുന്നേരം നാല് മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്, ആന്റോ ആന്റണി, ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവരുമുണ്ടായിരുന്നു.
പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറില്‍ കൊല്ലാം ആശ്രാമം മൈതാനിയിലിറങ്ങി, റോഡ് മാര്‍ഗമാണ് പരവൂരില്‍ എത്തിയത്. അപകടത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നന്ദി രേഖപ്പെടുത്തി.
അപകടത്തില്‍ പരിക്കേറ്റ് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കൊല്ലാം ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ക്ഷേത്രം സന്ദര്‍ശിക്കുന്നത് സുരക്ഷാകാരണങ്ങളാല്‍ ഒഴിവാക്കണമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രി അപകട സ്ഥാലത്ത് എത്തിയത്. സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സ്ഥലത്തുണ്ടകുമെന്ന് സൂചിപ്പിച്ചായിരുന്നു സുരക്ഷാഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങിയയുടന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം ആശുപത്രിയില്‍ പോകാമെന്ന് മോദി നിര്‍ദേശിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: