അദ്ധ്യായം 7
”ഒരുമുനി കുമാരനാണ് കഥാനായകന്; പേര് കാശ്യപന് ” മുത്തച്ഛന് കഥപറയാന്‍ തുടങ്ങി. കുട്ടികള്‍ ശ്രദ്ധയോടെ ഇരുന്നു. ഗ്രാമവീഥികളിലൂടെ നടക്കുകയാണ് കുമാരന്. ഓരം ചേര്‍ന്ന് ഒതുങ്ങിയുള്ളനടപ്പ്. എങ്കിലും പിന്നില്‍നിന്നും പാഞ്ഞു വന്ന ഒരു രഥം കുമാരനെ തട്ടിയെറിഞ്ഞു കടന്നുപോയി.
ധനികനും പ്രമാണിയുമായ ഒരു കച്ചവടക്കാരന്റേതായിരുന്നു ആ രഥം. അഹങ്കാരികൂടിയാണ് അയാള്‍. അതിനാലാണ് മുനികുമാരന്റെ വീഴ്ചയെ തെല്ലും ഗൗനിക്കാതെ കടന്നുപോയത്. കുമാരന് വലിയ വേദനതോന്നി; ദേഹത്തിനുണ്ടായതിനേക്കാള്‍ മനസ്സിന്.!
അതുകൊണ്ടല്ലേ അയാള്‍ തന്നോട് ഇത്രയ്ക്ക് ക്രൂരമായി പെരുമാറിയത്? ഒരു രഥം തനിക്കും ഉണ്ടായിരുന്നെങ്കില്‍! ഇല്ല ഇങ്ങനെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഇവിടെ വീണു കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കില്ല. വല്ല കാട്ടു മൃഗങ്ങളും വന്ന് തിന്നോട്ടെ.
അല്ലെങ്കില്‍ വല്ല മലമുകളില്‍നിന്നു താഴെയുള്ള പാറക്കെട്ടിലേയ്ക്കോ പുഴയിലേയ്ക്കോ ചാടി ആത്മഹത്യചെയ്യാം. ഈ അവഗണനയും അപമാനവും സഹിക്കാന്‍ വയ്യ.
മുനികുമാരന്റെ മനോഗതം അറിഞ്ഞ ദേവേന്ദ്രന് വിഷമംതോന്നി. ചെറിയ ഒരു കാര്യത്തിനു കുട്ടികള്‍ ഇങ്ങനെയൊക്ക ചിന്തിക്കുന്നതു തടയേണ്ടതല്ലേ? അതിനായി ഒരുകുറുക്കന്റെ വേഷത്തില്‍ ദേവേന്ദ്രന് കുമാരന്റെ അടുക്കലെത്തി ചോദിച്ചു.
”എന്താകുമാരാ, ഇവിടെ കിടക്കുന്നത്? രാത്രിയാകാറായല്ലോ കാട്ടുമൃഗങ്ങള്‍ നിന്നെ വന്ന് ഉപദ്രവിക്കുമല്ലോ”
” ഒരു ധനികന് എന്നെ ഉപദ്രവിച്ചില്ലേ. ഇനി വല്ല കാട്ടു മൃഗങ്ങളും ഉപദ്രവിച്ചോട്ടെ. ആര്‍ക്കാണ് ചേതം. ധനമില്ലാതെ ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. അതു നിശ്ചയിച്ചാണ് ഈ കിടപ്പ്.” ”എന്ത് ആത്മഹത്യയോ കഷ്ടം! അതും ധനമില്ലാത്തതിന്റെ പേരില്‍. നീ ബുദ്ധിയുള്ള മനുഷ്യജന്മത്തിനുടമയല്ലേ. എന്നിട്ടും നീ അവിവേകം പറയുന്നതെന്താണ് കുഞ്ഞേ? നിനക്കു രണ്ടു കൈകള്‍ ഉണ്ടല്ലോ അവ നിന്റെ ധനങ്ങളാണെന്നു മനസ്സിലാക്കാത്തതെന്താണ്?.
”അതൊന്നുമല്ല ഇവിടെ പ്രശ്നം. എനിക്കു നേരിട്ട അപമാനമാണ്. ധനികന്റെ അഹങ്കാരമാണ്. ഇവരണ്ടും ഞാന്‍ സഹിക്കില്ല.” ”സഹിക്കണം. പിന്നെ ശ്രമിക്കണം. അപമാനത്തെ മറികടന്നു അഭിമാനം വരികയും വേണം. വീഴ്ചകളില്‍നിന്ന് എഴുന്നേറ്റ് ആവഴിയേവേണം നടക്കാന്‍ ”നിനക്കുദൈവം കൈകള്‍ തന്നിട്ടില്ലേകുമാരാ? പണിചെയ്യുന്നതിനാണ് അത്. പണമുണ്ടാക്കുന്നതിനുള്ളതാണ്. അതാണ് വലിയ ധനം!
”എന്നെപ്പോലുള്ളനാല്‍ക്കാലികളുടെ അവസ്ഥ കണ്ടില്ലേ. ? എത്രദയനീയം. ഒരുമുള്ളു തറച്ചാല്‍ എടുക്കാന്‍ വയ്യ. ഒരുചെള്ള് കടിച്ചാലോ തല്ലിക്കൊല്ലാന്‍ വയ്യ. ഒന്നുചൊറിയാന്‍ പോലും വയ്യ; മഞ്ഞും മഴയും തടുക്കാന്‍വയ്യ. ഇങ്ങനെ എത്ര വയ്യായ്കകള്‍.? എന്നിട്ടും ഞാന്‍ തൂങ്ങിച്ചാവാന്‍ പോകുന്നില്ല! ഞാനൊരു കുറുക്കന്. എന്നേക്കാള്‍ അവശതയില്‍കഴിയുന്ന എത്രയോ ജീവികള്‍ ഉണ്ട്. എന്നോര്‍ത്തത് ജീവിക്കയാണിവിടെ. ഈ ജീവികളേക്കാളെല്ലാം മികച്ച മനുഷ്യജന്മം ലഭിച്ചിട്ടും ബുദ്ധിയും കൈകളും മഹാധനമായി ലഭിച്ചിട്ടും നീ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്നോ? ഇതിലും വലിയ മണ്ടത്തരമുണ്ടോവേറെ?
ഹേ കുറുക്കാ! നീ എന്തിനാണ് ആത്മഹത്യയില്‍നിന്നും എന്നെ പിന്തിരിപ്പിക്കാന് നോക്കുന്നത്. ധനമില്ലാത്തതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്ന വേദനയുണ്ടോ നീ അറിയുന്നു? ധനമുണ്ടായാലുള്ള സുഖങ്ങള്‍ നിനക്ക് അറിയുന്നില്ല. അതിന്നാലാണ് ഈ ഉപദേശങ്ങള്‍”
”അങ്ങനെ പറയല്ലേ കുമാരാ, ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ച് പാഴാക്കികളയാനുള്ളതല്ല മനുഷ്യജന്മം. ഉള്ളതിനെക്കൊണ്ടു നല്ലതിനെ ചെയ്ത് അത് സഫലമാക്കാവുന്നതാണ്. നിനക്കു കിട്ടിയ കൈകള്‍ ധനമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞില്ലേ. പത്തോ നൂറോ കൈകള്‍ അല്ലെങ്കില്‍ തലകള്‍ വേണമെന്നു നീ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ലഭിച്ചാല്‍ സുഖങ്ങള്‍ വര്‍ദ്ധിക്കുമോ?
”ആവശ്യത്തിനുള്ളത് ദൈവം തരുന്നുണ്ട്. അധികമാകുമ്പോള്‍ വര്‍ദ്ധിക്കുന്നത് സുഖമാകണമെന്നില്ല. ദുഃഖമായേക്കാം. മാത്രമല്ല ഞൊണ്ടുള്ളവരും തളര്‍വാതം പിടിച്ചവരും അന്ധരും ബധിരരും ഇവിടെ ഇല്ലേ? അവരെ അപേക്ഷിച്ചു നീ ധനികനല്ലേ? ”മദ്യവും മാംസവും നീ ആഗ്രഹിക്കുന്നില്ല എന്നു തോന്നുന്നു. അതിന്റെ രുചിയറിയാഞ്ഞിട്ടാണെന്നേഉള്ളൂ. രുചിയറിഞ്ഞാല്‍ പിന്നെ വിടില്ല! അതിനുവേണ്ടി എന്തു വൃത്തികേടുകള്‍ ചെയ്യാനും മടിയുണ്ടാവുകയില്ല. ക്രമേണ രോഗങ്ങളും അപകടങ്ങളും വിളിച്ചു വരുത്തി സ്വയം നശിക്കും”
”അത്തരം തൃഷ്ണകളില്‍ നിന്നു നീ മുക്തനായതുപോലെ ധന തൃഷ്ണയില്‍നിന്നും മുക്തനാവുക. സല്‍കൃത്യങ്ങളിലൂടെ മനുഷ്യജന്മത്തെ ധന്യമാക്കുവാന്‍ എഴുന്നേല്ക്കുക.! ഹേ കുമാരാ! പൂര്‍വജന്മത്തിലെ ദുഷ്കൃതങ്ങളില്‍ ഇപ്പോള്‍ മൃഗമായിത്തീര്‍ന്ന ഇവന്റെ വാക്കുകളെ വിഗണിക്കരുതേ! എന്റെ ദുരവസ്ഥ താങ്കള്‍ക്കുണ്ടാവരുതേ! ആത്മഹത്യചെയ്യാന്‍ ഇനിയും തുനിയരുതേ!”
ഇതെല്ലാം കേട്ട് മനസ്സുണര്‍ന്ന മുനികുമാരന് ഒന്നു ധ്യാനത്തില്‍ മുഴുകി. പിന്നെ കണ്ണു തുറന്നു കുറുക്കനെ നോക്കിയപ്പോഴോ മുന്നില്‍ നില്ക്കുന്നു സാക്ഷാല്‍ ദേവേന്ദ്രന്. ഉടനെ തന്നെ ദേവേന്ദ്രനെ നമസ്കരിച്ചു. ദേവേന്ദ്രന് പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു തനിക്ക് ഇല്ലാത്തതിനെപ്പറ്റി ദുഃഖിക്കരുത് കുമാരാ. ഉള്ളതുകൊണ്ടു നല്ലതുചെയ്യൂ. മനുഷ്യജന്മം അമൂല്യമാണ്. ധനംകൊണ്ട് അളക്കാവുന്നതിനപ്പുറമാണ് നീ ആശ്രമത്തിലേക്കുചെല്ലൂ. സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം സഫലമാക്കൂ.”
”രഅങ്ങനെ അവിവേകിയായ മുനികുമാരന് വിവേകമുണ്ടായി എന്നും ആത്മഹത്യവേണ്ടെന്നു വച്ചു എന്നുമാണ് ഈ കഥ. ഈകഥയെ മുന്‍നിര്‍ത്തി നാം വീണ്ടും കാര്യത്തിലേയ്ക്കു കടക്കണം.-ഭാരത കഥയില്‍നിന്നും ഗീതയിലേയ്ക്ക്” മുത്തച്ഛന് പറഞ്ഞു നിര്‍ത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: