ഇത്രയുമായപ്പോള്‍ വാനരന്മാര് മുകളിലേക്കു ചാടിച്ചെന്ന് ശുകനെ പിടികൂടി. മുഷ്ടി ചുരുട്ടിയിടിച്ചു. അയാളെ ബലമായി പിടിച്ചിറക്കി. ശുകന് ഉറക്കെ നിലവിളിച്ചു.”ഹേ കാകുല്‍സ്ഥ, ഹേ രാമ, രക്ഷിക്കൂ. ആരും ദൂതനെ കൊല്ലാറില്ലല്ലോ. രാമന് അയാളെ വധിക്കരുതെന്നു കല്പിച്ചു. അപ്പോളയാള്‍ സുഗ്രീവനോടു ചോദിച്ചു. സുഗ്രീവാ, രാവണനോട് ഞാന്‍ എന്തു മറുപടിയാണു പറയേണ്ടത്? സുഗ്രീവന് പറഞ്ഞു: ”അയാള്‍ എന്റെ സ്നേഹിതനല്ലെന്നും അയാളോടെനിക്ക് യാതൊരു ദയയുമില്ലെന്നും പറയുക. രാമന്റെ ശത്രുവായ നിങ്ങളെ ബന്ധുമിത്രാദികളോടൊപ്പം വധിക്കുകതന്നെ വേണം.
ഹേ രാക്ഷസരാജാവേ, ഞാന്‍ നിന്നെയും നിന്റെ മക്കളേയും ബന്ധുക്കളേയും സ്നേഹിതന്മാരെയും വധിക്കും. ഞാന്‍ വലിയ സൈന്യത്തോടുകൂടി എത്രയും വേഗം ലങ്കയിലെത്തി അവിടം ചുട്ടു ചാമ്പലാക്കും എന്ന് ചെന്നുപറയുക.”
അപ്പോള്‍ അംഗദന് പറഞ്ഞു ”ഇവന് ദൂതനല്ല. ചാരനാണ്. നമ്മുടെ സൈന്യത്തിന്റെ മുഴുവന്‍ സ്ഥിതിയും മനസ്സിലാക്കാന്‍ വന്നതാണ്.
ഇയാള്‍ ലങ്കയിലേക്കു മടങ്ങിപ്പോകാന്‍ പാടില്ല.” ഇതുകേട്ട് വാനരന്മാര് വീണ്ടും ശുകനെ പിടികൂടി മര്‍ദ്ദിക്കാനും ചിറകരിയാനും തുടങ്ങി. ശുകന് രാമനെ വിളിച്ചുകരഞ്ഞു. രാമന് അയാളെ ഉപദ്രവിക്കാതെ വിടാന്‍ പറഞ്ഞു. എന്നാല്‍ അദ്ധ്യാത്മരാമായണത്തില്‍ ശുകനെ അപ്പോള്‍ ബന്ധനസ്ഥനാക്കാനും വാനരന്മാരുടെ മേല്‍നോട്ടത്തില്‍ വിടാനുമാണ് രാമന് കല്പിക്കുന്നത്. ഈ സമയത്ത് രാവണന്റെ ചാരനായ ശാരദ്ദൂലന് വാനരസൈന്യത്തിന്റെ ബലവും, ശുകനെ ബന്ധിച്ച വിവരവും രാവണനെ അറിയിച്ചു. അതുകേട്ട് ആര്‍ത്തനായി രാവണന് ദീര്‍ഘനേരമിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: