നാഗങ്ങള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം മുനിയെക്കണ്ട് അദ്ദേഹത്തിനു കന്യാദാനം ചെയ്തു. ജരല്‍ക്കാരു പറഞ്ഞു: ‘ഞാനിവളെ എനിക്ക് തുല്യയായിത്തന്നെ അറിയുന്നു, ബഹുമാനിക്കുന്നു. ധര്‍മ്മപത്നിയയി സ്വീകരിക്കുന്നു. എന്നാല്‍ ഒരു നിബന്ധന വയ്ക്കുന്നു. എനിക്കപ്രിയമായി അവള് എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ത്തന്നെ ഞാനവളെ ഉപേക്ഷിക്കും.’ കാട്ടില്‍ ഒരു നല്ല പര്‍ണ്ണശാലകെട്ടി ദമ്പതികള്‍ ക്രീഡാലോലരായി കഴിഞ്ഞു.
ഒരുദിവസം ഊണ് കഴിഞ്ഞു മുനിയൊന്നു മയങ്ങി. സര്‍പ്പസുന്ദരി മുനിയുടെ അടുത്തിരുന്നു. ‘എന്നെ ഒരു കാരണവശാലും ഉണര്ത്തരുതെ’ന്നദ്ദേഹം ശട്ടം കെട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ സന്ധ്യാവന്ദനസമയമായി. ‘വിളിച്ചുണര്‍ത്തിയാല്‍ എന്നെ അദ്ദേഹം ഉപേക്ഷിക്കും. വിളിച്ചില്ലെങ്കില്‍ ധര്‍മ്മലോപം വരുകയും ചെയ്യും. ധര്‍മ്മനാശത്തിലും നല്ലത് വിരഹം തന്നെ.’ എന്ന് ചിന്തിച്ച് അവള് മുനിയെ വിളിച്ചുണര്‍ത്തി. ‘എന്റെ വാക്കിനെ ധിക്കരിച്ച നിന്നെ ഞാനുപേക്ഷിക്കുന്നു നിന്റെ ജ്യേഷ്ഠന്റെ അടുക്കലേക്ക് തിരിച്ചു പൊയ്ക്കൊള്ളുക’ എന്ന് മുനിയും പറഞ്ഞു. ‘പിന്നെയെന്തിനാണ് ജ്യേഷ്ടന് എന്നെ അങ്ങേയ്ക്ക് നല്‍കിയത്?
വിവാഹിതയായ ഞാന്‍ എന്നില്‍ ‘അത്’ ഇല്ലാതെ എങ്ങനെ വീട്ടിലേയ്ക്ക് തിരിച്ചു പോകും?’ ‘അതുണ്ട്’ (അസ്തീതി) എന്ന് സന്തോഷത്തോടെ പറഞ്ഞു മുനി യാത്രയായി. വാസുകി ജ്യേഷ്ഠന്റെ ഭവനത്തില്‍ ചെന്നു. സഹോദരന് ചോദിച്ചപ്പോള്‍ അവള് പറഞ്ഞു. ‘അതുണ്ട്, എന്ന് അനുഗ്രഹിച്ചുകൊണ്ട് മുനി എന്നെവിട്ടു പോയി’. മുനിവാക്യം അസത്യമായി വരികയില്ല എന്നതിനാല്‍ സഹോദരന് അവള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. വാസുകി ഗര്‍ഭിണിയായിരുന്നു.
വ്യാസന് തുടര്‍ന്നു: അവള് പ്രസവിച്ച കുമാരനാണ് ആസ്തികന്. ആ മഹാത്മാവ് അമ്മയുടെ കുലരക്ഷയ്ക്കായി സര്‍പ്പയജ്ഞം തടയുകയാണുണ്ടായത്. രാജാവേ അങ്ങ് ചെയ്തത് ഉചിതമായി. ആസ്തികനെ ആദരിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ അങ്ങ് സ്വീകരിച്ചുവല്ലോ. അങ്ങ് ഭാരത കഥ മുഴുവനും കേട്ടു. അനേക പുണ്യകര്‍മ്മങ്ങള്‍ ചെയ്തു. ഇതൊക്കെയായിട്ടും അങ്ങയുടെ പിതൃക്കള്‍ക്ക് സല്ഗതി വന്നില്ല! ഒരു കാര്യം ചെയ്യൂ. ഭക്തിപൂര്‍വ്വം അങ്ങൊരു ദേവീക്ഷേത്രം നിര്‍മ്മിക്കുക. സര്‍വ്വസിദ്ധിപ്രദമാണ് ദേവീപൂജ. കുലാഭിവൃദ്ധി, സുസ്ഥിരമായ രാജ്യം, എല്ലാം നല്കുന്ന അഭയവരദയായ ദേവിയുടെ കഥ ഞാന്‍ പറയാം. കേള്‍ക്കാന്‍ യോഗ്യമായി ഇതിനും മേലെ മറ്റൊന്നില്ല.
ദേവിയുടെ ചരണാംബുജങ്ങള്‍ ഒഴികെ പൂജാര്‍ഹമായി മറ്റൊന്നുമില്ല. ആരുടെ ഹൃദയത്തിലാണോ ദേവി അധിവസിക്കുന്നത് അവരുടെ ഭാഗ്യാതിരേകം എങ്ങനെ വിവരിക്കും? അവരെക്കാള്‍ ബുദ്ധിയുള്ള ധന്യാത്മാക്കള്‍ ആരുണ്ട്? ആ ജഗജ്ജനനിയെ പൂജിക്കാതെയിരിക്കുന്നവര്‍ ദുഖത്തിനടിപ്പെടുന്നത് നാം കാണുന്നു.
ബ്രഹ്മാദിദേവതകള്‍ക്ക് സമാരാദ്ധ്യയായ ദേവിയെ പൂജിക്കാന്‍ മനുഷ്യര്‍ക്ക് താല്പര്യമില്ലാതിരിക്കുമോ? വിഷ്ണുവിനോട് ദേവിയുടെ ഉല്‍ക്കൃഷ്ടമായ കഥ പറഞ്ഞു കൊടുത്തത് ദേവി തന്നെയാണ്. ഇത് നിത്യവും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായാല്‍ എല്ലാ അഭീഷ്ടങ്ങളും സിദ്ധിക്കും. ഇത് കേട്ടാല്‍ നിനക്ക് മന:ശാന്തിയും നിന്റെ പിതാക്കള്‍ക്ക് സല്ഗതിയും ഉണ്ടാവും അവര്‍ക്ക് അനശ്വരമായ സ്വര്‍ഗ്ഗം പ്രാപ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: