ആലപ്പുഴ: ഇടതുവലതു മുന്നണികളുടെ അവഗണനയില്‍ തകര്‍ച്ചയിലായ കുട്ടനാട്ടിലെ കര്‍ഷകര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കും. കാലങ്ങളായി അനുഭവിക്കുന്ന ശുദ്ധജലക്ഷാമവും അടിസ്ഥാന വികസനമില്ലായ്മയും തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുക. കൂടാതെ കുട്ടനാടിന്റെ വികസനസ്വപ്നമായ കുട്ടനാട് പാക്കേജ് അട്ടിമറിച്ച ഇടതുവലതു മുന്നണികള്‍ക്കെതിരെയും ജനവികാരം ഉയര്‍ന്നു കഴിഞ്ഞു.
എന്‍ഡിഎയാകട്ടെ ശക്തമായ പ്രചരണമാണ് നടത്തുന്നത്. ഇവിടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞു. സാധാരണ കര്‍ഷകരെയും കര്‍ഷത്തൊഴിലാളികളെയും അവഗണിച്ചവര്‍ക്കുള്ള മറുപടി തെരഞ്ഞെടുപ്പില്‍ ഉറപ്പായി കഴിഞ്ഞു. പാളയത്തിലെ പടയുമായാണ് ഇടതും വലതും ഇവിടെ കളത്തിലിറങ്ങിയത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുഭാഷ് വാസുവാണ് മത്സരിക്കുന്നത്. നിലവിലെ എംഎല്‍എ തോമസ് ചാണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുകയാണ്. അഡ്വ.ജേക്കബ് എബ്രഹാമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി.
1995ല്‍ ഭരണിക്കാവ് കരിമുട്ടം എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റായാണ് സുഭാഷ് വാസു പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. 10 വര്‍ഷം ശാഖ പ്രസിഡന്റായിരുന്നു.
2005-06 കാലഘട്ടത്തില്‍ മാവേലിക്കര എസ്എന്‍ഡിപി താലൂക്ക് യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2013-15 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ദേവസ്വം ബോര്‍ഡിന്റെ മുഴുവന്‍ കരാറുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ നടപടിയെടുത്തു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗമായ സുഭാഷ് വാസു 2006 മുതല്‍ മാവേലിക്കര എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമാണ്. നായര്‍, ഈഴവ ഐക്യത്തിനും മുന്‍കൈയ്യെടുത്ത സുഭാഷ് വാസു നിലവില്‍ ബിഡിജെഎസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മികച്ച സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അദ്ദേഹം.
കുട്ടനാട് നിയോജകമണ്ഡലത്തില്‍ തോമസ് ചാണ്ടിക്ക് ഇത് മൂന്നാം അങ്കമാണ്. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എയായിരുന്നു. കുവൈറ്റ് യുദ്ധകാലത്ത് ഇവാക്യുവേഷന് കമ്മിറ്റിയില്‍ അംഗമായിരുന്നു. കുവൈറ്റ് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, മാര്‍ത്തോമാ സഭാ കൗസിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ യുഡിഎഫ് പാളയത്തില്‍ നിന്നും ഡിഐസി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയം നേടി.
പിന്നീട് 2011ലാണ് എ.സിപി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച് വിജയിച്ചത്. 2009 മുതല്‍ എന്‍സിപിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. വര്‍ഷത്തില്‍ ആറുമാസം പോലും മണ്ഡലത്തിലില്ലാത്ത എംഎല്‍എയ്ക്കെതിരെ കടുത്ത ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. ശുദ്ധജലക്ഷാമം, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവ നിയമസഭയില്‍ ഉന്നയിക്കുന്നതിലും എംഎല്‍എ പരാജയപ്പെട്ടതായി വ്യാപക പരാതിയുണ്ട്. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ചാണ്ടിയുടെ നിലപാടില്‍ സിപിഎമ്മും പ്രതിഷേധമുയര്‍ത്തിയിരുന്നു.
1975ല്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ യൂണിറ്റ പ്രസിഡന്റായാണ് അഡ്വ.ജേക്കബ് എബ്രഹാം രാഷ്ട്രീയത്തിലിറങ്ങുന്നത്.
1979ല്‍ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ട്രഷററായി. 1980ല്‍ കേരള കോഗ്രസിന്റെ കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1992ല്‍ ജില്ലാ സെക്രട്ടറിയായി. 1996ല്‍ കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റായി.
2010ല്‍ കേരള കോണ്‍ഗ്രസിന്റെ ലയനത്തിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മൂന്ന് തവണ ജില്ലാ പഞ്ചായത്തംഗമായിട്ടുണ്ട്. 1990ല്‍ വെളിയനാട് ഡിവിഷനിലും 2000, 2010 വര്‍ഷങ്ങളില്‍ ചമ്പക്കുളം ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കുട്ടനാട് ബാര്‍ അസോസിയേഷന് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
ഡോ. കെ. സി. ജോസഫിന്റെ നേതൃത്വത്തില്‍ പ്രബല വിഭാഗം പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് ജേക്കബ് എബ്രഹാമിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. കോണ്‍ഗ്രസിനും ഇവിടെ മത്സരിക്കണമെന്ന് താല്‍പ്പര്യമുണ്ടായിരുന്നു. ഒടുവില്‍ മനസ്സില്ലാമനസോടെയാണ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: