കൊല്ലം: അപകടത്തില്‍ പകച്ചുപോയ പരവൂരിന് ആത്മധൈര്യം പകര്‍ന്ന് ആദ്യമെത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പൊട്ടിത്തെറി നടന്നതിന് പിന്നാലെ വൈദ്യുതിയും തകരാറിലായതോടെ ആകെ താറുമാറായ രക്ഷാപ്രവര്‍ത്തനമാണ് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് മീനാട് ഉണ്ണിയുടെയും ജില്ലാ സഹകാര്യവാഹ് പ്രശാന്തിന്റെയും നേതൃത്വത്തില്‍ ചിട്ടയോടെ ക്രമീകരിച്ചത്. പ്രദേശത്തുണ്ടായിരുന്ന ആംബുലന്‍സുകള്‍ ആശുപത്രികളിലേക്ക് നീങ്ങിയതോടെ മറ്റുള്ളവര്‍ക്കായി സ്വകാര്യബസുകള്‍ ഏര്‍പ്പെടുത്തിയതും ഇവര്‍ തന്നെ.
തുടര്‍ന്നെല്ലാം വളരെ വേഗത്തിലായിരുന്നു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്കപ്രമുഖ് രാജന്‍കരൂര്‍, വിഭാഗ് സദസ്യന്‍ വി. മുരളീധരന് തുടങ്ങിയവര്‍ പ്രദേശത്തെത്തി. ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രവര്‍ത്തകരെ വിന്യസിച്ചു. സേവാഭാരതിയുടെ നേതൃത്വത്തില്‍ ഹെല്പ് ഡെസ്കുകള്‍ ആരംഭിച്ചു.
ജില്ലാ ആശുപത്രിയിലും സേവനപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായി സേവാഭാരതി പ്രവര്‍ത്തകര്‍. രാവിലെ അഞ്ചിന് തന്നെ ആശുപത്രിയിലെത്തിയ ട്രൗസര്‍ ധരിച്ച നൂറോളം സേവാഭടന്മാര് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മോര്ച്ചറിയിലെത്തിക്കുന്നതിനും പരിക്കേറ്റവരെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുന്നതിനും മുന്‍പന്തിയിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ സ്വയംസേവകര്‍ ജില്ലാ ആശുപത്രിയില്‍ സേവാനിരതരായി പ്രവഹിച്ചുകൊണ്ടിരുന്നു. മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് മറ്റു പലരും സേവന രംഗത്തെത്തിയത്.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും വെള്ളം, വസ്ത്രം, കൂട്ടിരുപ്പുകാര്‍ക്ക് ആഹാരം, സഹായങ്ങള്‍ എന്നിവ എത്തിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായത്. മുണ്ടക്കല്‍ രാജു, സെന്തില്‍കുമാര്‍, വിജയന്, സി.കെ. മിത്രന്, ഓലയില്‍ ഗോപന്, കൗണ്‍സിലര്‍ കോകില എസ്. കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ആക്കാവിള സതീക്ക (ഇരവിപുരം), എം.എസ്. ശ്യാംകുമാര്‍ (കുണ്ടറ), പ്രൊഫ.കെ. ശശികുമാര്‍ (കൊല്ലം) എന്നിവരും സേവാവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കി മുഴുവന്‍സമയവും ജില്ലാ ആശുപത്രിയില്‍ സന്നിഹിതരായിരുന്നു. ബുധനാഴ്ച പരവൂരില്‍ പ്രാര്‍ത്ഥനാസംഗമം നടത്താന്‍ തീരുമാനിച്ചതായി രാജന് കരൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: