തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് രക്തവും ഭക്ഷണവും കുടിവെള്ളവും നല്കി സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനം. പരിക്കേറ്റവര്‍ക്കും ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കും രക്തംവേണമെന്ന അറിയിപ്പ് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബ്ലെഡ് ബാങ്കിലെത്തി രക്തം നല്കി.
ദുരന്തത്തില്‍പ്പെട്ട് പരിക്കേറ്റവരെയും കൊണ്ട് കൊല്ലത്തുനിന്നും ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതുമുതല്‍ സേവാഭാരതി മെഡിക്കല്‍കോളേജ് യുണിറ്റിലെ പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി രംഗത്തിറങ്ങിയിരുന്നു. പരിക്കേറ്റ് എത്തിയതില്‍ അധികം പേര്‍ക്കും പരിചരണത്തിന് ബന്ധുക്കള്‍ ഇല്ലായിരുന്നു. ഈ കൃത്യവും പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സ്കാനിങ്, എക്സ്റേ, ഇസിജി എന്നിവ എടുക്കുന്നതിന് പരിക്കേറ്റവര്‍ക്ക് തുണയായത് സേവാഭാരതി പ്രവര്‍ത്തകരായിരുന്നു.
രാവിലെ എട്ടുമണിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നവര്‍ക്ക് രക്തം വേണമെന്ന അറിയിപ്പ് ആശുപത്രിയില്‍ നിന്നും ഉണ്ടായി. മണിക്കൂറുകള്‍ക്കകം പ്രത്യേകം തയ്യാറാക്കിയ സേവാഭാരതി രക്തദാന കൗണ്ടറില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ രക്തദാനത്തിനായി പേര് രജിസ്റ്റര്‍ ചെയതു. ഉച്ചയോടെ 540 പ്രവര്‍ത്തകര്‍ രക്തം നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ 35 ബിജെപി കൗണ്‍സിലര്‍മാരും രക്തം നല്കി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ അധികം പേര്‍ക്കും കൂട്ടിരിപ്പുകാര്‍ ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ സാധിച്ചിരുന്നില്ല.
മെഡിക്കല്‍ സംഘവും ഭക്ഷണം കഴിക്കാതെ രോഗികളെ പരിചരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം നല്‍കാനുള്ള സംവിധാനം ആരോഗ്യവകുപ്പും ഒരുക്കിയിരുന്നില്ല. ഈ കൃത്യവും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും മെഡിക്കല്‍ സംഘത്തിനും 12മണിയോടെ കുടിവെള്ളവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്കി. വന്‍ ജനാവലി ആശുപത്രി പരിസരത്ത് തടിച്ച് കൂടിയിരുന്നതിനാല്‍ പരിക്കേറ്റവരുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കാന്‍ നന്നേ ബുദ്ധിമുട്ടി.
തുടര്‍ന്ന് വാഹന നിയന്ത്രണത്തിന് സേവാഭാരതി പ്രവര്‍ത്തകര്‍ പോലീസിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ പ്രവര്‍ത്തകരോട് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. രോഗികളും കൂട്ടിരിപ്പുകാരും കളക്ടര്‍ക്കു നേരെ തിരിഞ്ഞതോടെ ഉത്തരവ് പിന്‍വലിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി വി.വിജയന്, സംഘടാനാ സെക്രട്ടറി കെ.പി.ഹരിദാസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: