ആദിവാസി സമരനായിക സി.കെ. ജാനുവിന്റെ പോരാട്ടം ഇനി ജനാധിപത്യ രാഷ്ട്രീയ സഭയിലൂടെ. ബത്തേരിയില്‍ നടന്ന ജെആര്‍എസ് കണ്വെന്ഷന് ജാനു ഉദ്ഘാടനം ചെയ്തു. 2001 ല്‍ മുതല്‍ ഗോത്രമഹാസഭയുടെ അദ്ധ്യക്ഷയാണ് ജാനു.
മുത്തങ്ങ സമരഭൂമിയിലെ വനവാസികളെ ഭൂമിക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ച ധീരനായിക. വനവാസികള്‍ക്ക് കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2003 ല്‍ സി.കെ. ജാനുവും ഗീതാനന്ദനും കൂട്ടരും മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടി സമരം ചെയുതു. ഭരണകൂടമാകട്ടെ നിരാലംബരായ വനവാസികളെ തോക്കും ലാത്തിയുമായി നേരിടുകയായിരുന്നു. പോലീസിന്റെ ഭീകര ആക്രമണത്തെതുടര്‍ന്ന് തടിച്ചു വീര്‍ത്ത മുഖവും ശരീരഭാഗങ്ങളുമായി ജയിലിനു പുറത്തേക്ക് വന്ന ജാനുവിനെ ആര്‍ക്കും മറക്കാനാവില്ല. ഭരണകൂടത്തിന് അവരുടെ സമരാവേശത്തെ തളര്ത്താനുമായില്ല.
വയനാട്ടില്‍ ആദ്യമായി ഭൂസമരം ആരംഭിച്ചത് സി.കെ. ജാനുവാണ്. 1990 ല്‍ അമ്പുകുത്തിയിലെ ഭൂസമരവും 1995 ലെ പനവല്ലി സമരവും ജാനുവിനെ വനവാസികളുടെ അനിഷേധ്യ നായികയാക്കി.ഇടതു വലതു മുന്നണികളില്‍ നിന്ന് വനവാസികള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുവന്നതോടെ ജാനു നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായി. ജെആര്‍എസ് ബാനറില്‍ എന്‍ഡിഎക്കു വേണ്ടി വയനാട്ടിലെ ബത്തേരിയില്‍ ജാനുവാണ് അടര്ക്കളത്തിലിറങ്ങുന്നത്.
സി.കെ. ജാനു ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്
? 2001 മുതല്‍ സന്തത സഹചാരിയായി ഗീതാനന്ദനുണ്ട്. എന്തുകൊണ്ടാണ് ഇപ്പോള്‍ വഴി പിരിയുന്നത്.
– വഴി പിരിയുന്നൊന്നുമില്ല. ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്. അത് ചര്‍ച്ച ചെയ്തു പരിഹരിക്കും.
? എം. ഗീതാനന്ദന്റെ ആരോപണങ്ങളോടുള്ള മറുപടി
– ഗോത്രമഹാസഭയെയും ഊരുവികസന മുന്നണിയെയുംകുറിച്ച് ഒന്നും പറയുന്നില്ല. ജെആര്‍എസ് രൂപീകരിക്കുന്നതിനുള്ള തീരുമാനം നിരവധി ദിവസങ്ങള്‍ ആലോചിച്ച് എടുത്തതാണ്.
? എന്തുകൊണ്ടാണ് എന്‍ഡിഎയില്‍ ചേരുന്നത്
– കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇവര്‍ വനവാസി വിരുദ്ധരും. വനവാസികളെ ജാഥ തൊഴിലാളികളും വോട്ട് കുറ്റികളുമാക്കി മുന്നണികള്‍ മാറ്റി. വനവാസികളെയും പട്ടികയില്‍പ്പെടുന്ന ജാതി വിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യകതയാണ് ജെആര്എസിലൂടെ എന്‍ഡിഎയില്‍ എത്തിയത്. കേരളത്തില്‍ ബിജെപി വനവാസികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
? മുത്തങ്ങ സമരത്തെക്കുറിച്ച്
– 2001ലെ കുടില്‍കെട്ടല്‍ സമര വ്യവസ്ഥകള്‍ ലംഘിച്ചതോടെയാണ് 2003ല്‍ മുത്തങ്ങ സമരം ആരംഭിച്ചത്. ഇടതു വലതു മുന്നണികള്‍ക്ക് തങ്ങളുടെ വോട്ട് ബാങ്കായ വനവാസികള്‍ ഗോത്രമഹാസഭയിലേക്ക് ചേക്കേറുന്നത് സഹിക്കാനായില്ല. വെറ്റില, അടക്ക, പുകയില, ചാരായം, ഉണ്ട, ചായ ഇതൊക്കെ നല്കി വശത്താക്കിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്നവര്‍ മനസ്സിലാക്കി അതോടെ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളക്കഥകള്‍ മെനഞ്ഞ് വനവാസികളെ വേട്ടയാടി. പോലീസും ഭരണകൂടവും വേട്ടയാടിയതുപോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ വേട്ടയാടി.
? പനവല്ലി ഭൂസമരത്തെക്കുറിച്ച് എന്തു പയുന്നു
– 1995 ല്‍ 52 കുടുംബങ്ങളാണ് ഇഞ്ചക്കോട് വെട്ടിതെളിച്ച് കുടില്‍കെട്ടി സമരം നടത്തിയത്. ഇന്ന് ഈ ഭൂമിയില്‍ വനവാസികള്‍ പൊന്ന് വിളയിക്കുന്നു. ഞാനും ഈ ഭൂമിയിലാണ് താമസം. വനവാസികള്‍ മികച്ച കര്‍ഷകര്‍ കൂടിയാണെന്ന് ഇത് പൊതുസമൂഹത്തെ പഠിപ്പിക്കും.
? വനവാസികളുടെ വിദ്യാഭ്യാസ അവസ്ഥ
– വനവാസി വിഭാഗത്തില്‍ ജനിച്ചതുകൊണ്ട് മാത്രം എനിക്ക് സ്ക്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നെപോലുള്ള നൂറ്കണക്കിന് സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ ലംപ്സം ഗ്രാന്റ് മാത്രമാണ് നല്‍കുന്നത്. ഇതിനുമാറ്റം വരണം.
? വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥന എന്താണ്
– ബത്തേരി നിയോജക മണ്ഡലത്തിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര് ഫോണ്‍ ചെയ്ത് പിന്തുണ അറിയിച്ചിട്ടുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വാഗ്ദാനങ്ങള്‍ ഒന്നും ഞാന്‍ നല്‍കുന്നില്ല. വിജയിപ്പിച്ചാല്‍ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കും.
? തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷകള്‍
– ബിജെപിക്കും ബിഡിജെഎസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ബത്തേരി. വനവാസി സമൂഹങ്ങള്‍ മനസ്സുവെച്ചാല്‍ ബത്തേരിയില്‍ വിജയം സുനിശ്ചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: