മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ബാഴ്സക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞയാഴ്ച എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട ബാഴ്സയെ ഇന്നലെ റയല്‍ സോസിഡാഡാണ് കണ്ണീരുകുടിപ്പിച്ചത്. മൈക്കല്‍ ഒയാര്‍സാബല്‍ അഞ്ചാം മിനിറ്റില്‍ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് റയല്‍ സോസിദാദ് ചരിത്ര വിജയം കുറിച്ചത്. ഇതോടെ റയല്‍ സോസിഡാഡിന്റെ മൈതാനത്ത് ഒരു വിജയത്തിനായുള്ള 2007 മുതലുള്ള ബാര്‍സയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു. 2014 നവംബറിന് ശേഷം രണ്ട് ലാലിഗ മല്‍സരങ്ങള്‍ ബാഴ്സ അടുപ്പിച്ച് തോല്ക്കുന്നതും നടാടെയാണ്.
അഞ്ചാം മിനിറ്റില്‍ സോസിഡാഡ് നേടിയ ഏക ഗോളൊഴിച്ചുനിര്‍ത്തിയാല്‍ കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം ബാഴ്സക്കായിരുന്നു. എന്നാല്‍ ലൂയി സുവാരസിന്റെ അഭാവം കറ്റാലന്‍ നിരയില്‍ നിഴലിച്ചു. പകരമിറങ്ങിയ എല്‍ ഹദാദി അവസരത്തിനൊത്തുയര്ന്നതുമില്ല. ബാഴ്സ താരങ്ങള്‍ ആറ് തവണ സോസിഡാഡ് ഗോളിയെ പരീക്ഷിച്ചപ്പോള്‍ ഒരേയൊരു തവണ മാത്രമാണ് സോസിഡാഡിന് ബാഴ്സ ഗോളി ബ്രാവോയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. പക്ഷേ അതു നിര്ണായകഗോളുമായി മാറി. ഒയാര്സബല്സിന്റെ തകര്‍പ്പന്‍ ഹെഡര്‍ പറന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ബ്രാവോ പരാജയപ്പെട്ടു.
ലീഗില്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ച് കുതിക്കുകയായിരുന്ന ബാഴ്സയ്ക്ക് തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായും മൂന്നാമതുള്ള റലയുമായുള്ള വ്യത്യാസം നാലായും കുറഞ്ഞു. ലീഗില്‍ ആറ് മത്സരങ്ങള്‍ കൂടി അവശേഷിക്കെ ഇനിയുള്ള ഓരോ മത്സരവും ഈ മൂന്ന് ടീമുകള്‍ക്കും നിര്‍ണായകമാണ്.
അതേസമയം മറ്റ് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും മിന്നുന്ന വിജയം സ്വന്തമാക്കി.
റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഐബറിനെ തകര്‍ത്തു. ജെയിംസ് റോഡ്രിഗസ്, ലൂക്കാസ് വാസ്ക്വസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജെസെ എന്നിവര്‍ ഓരോ തവണ വീതം വലകുലുക്കി. ആദ്യ പകുതിയിലായിരുന്നു ഗോളുകളെല്ലാം.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ വോള്‍വ്സ്ബര്‍ഗിനോട് പരാജയപ്പെട്ട ടീമില്‍ ഏറെ മാറ്റങ്ങളുമായാണ് റയല്‍ ഐബറിനെതിരെ ഇറങ്ങിയത്. ഗോളി കെയ്ലര് നവാസ്, ലൂക്കാ മോഡ്രിച്ച്, ഗരെത്ത് ബെയ്ല്, ടോണി ക്രൂസ്, മാഴ്സലോ, ഡാനിയേലോ എന്നിവരെ പുറത്തിരുത്തിയപ്പോള്‍ ബെന്‍സേമ പരിക്കിനെതുടര്ന്നും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് സസ്പെന്ഷന് മൂലവും ടീമില്‍ ഇടംപിടിച്ചില്ല.
കളിയുടെ അഞ്ചാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ ജെയിസ് റോഡ്രിഗസ് ഗോളടിക്ക് തുടക്കം കുറിച്ചു. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് റോഡ്രിഗസ് പായിച്ച കിക്കാണ് ഐബര്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറിയത്. 18-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ക്രിസ്റ്റിയനോ ഐബര്‍ താരങ്ങള്‍ക്കിടയിലൂടെ തള്ളിക്കൊടുത്ത പന്താണ് ലൂക്കാസ് വാസ്ക്വെസ് അനായാസം വലയിലെത്തിച്ചത്.
തൊട്ടടുത്ത മിനിറ്റില്‍ ക്രിസ്റ്റിയനോയുടെ ഊഴം. ജെസെ നല്കിയ പാസില്‍ നിന്നായിരുന്നു ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടത്. ലീഗ് സീസണില്‍ ക്രിസ്റ്റിയാനോയുടെ 30-ാം ഗോള്‍. തുടര്‍ച്ചയായ ആറാം സീസണിലാണ് ക്രിസ്റ്റിയാനോ 30 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും ക്രിസ്റ്റിയാനോയാണ്. 39-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ജെസെയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍ പട്ടികപൂര്ത്തിയായി.
മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അത്ലറ്റികോ മാഡ്രിഡ് മൂന്നെണ്ണം തിരിച്ചടിച്ച് മികച്ച ജയം സ്വന്തമാക്കി. കളിയുടെ 29-ാം മിനിറ്റില്‍ പാപാകൗലി ഡിയോപിലൂടെ എസ്പാനിയോള്‍ മുന്നിലെത്തി. എന്നാല്‍ 35-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. 58-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും 89-ാംമിനിറ്റില്‍ കോകെയും ലക്ഷ്യം കണ്ടതോടെ വിജയം അത്ലറ്റികോക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: