ആലപ്പുഴ: കേരളത്തില്‍ രണ്ട് വര്‍ഷത്തിനകം 25,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ദേശീയപാത വികസനത്തിനായി തുടങ്ങിയ ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഡെപ്യൂട്ടേഷനില്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റവന്യു വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല.
ആലപ്പുഴ ജില്ലയില്‍ മാത്രം നാല് ഓഫീസുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടങ്ങളിലായി 52 ജിവനക്കാരും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. വാടക കെട്ടിടങ്ങളിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. വാടക നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായ സാഹചര്യത്തില്‍ ഓഫീസുകള്‍ പലതും ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്. ആലപ്പുഴ ജില്ലയില്‍ ഭൂമി ഏറ്റെടുക്കലിനായി പ്രത്യേകം ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെയാണ് താല്‍ക്കാലികമായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് അധികചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല. ഇതില്‍ നിന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തില്‍ കാട്ടുന്ന അലംഭാവം വ്യക്തമാണ്.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി അഞ്ചു വര്‍ഷത്തിലേറെയായി വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ പേരില്‍ മാത്രം 15 കോടിയിലേറെ രൂപയാണ് പാഴാക്കിയത്. ഇതുവരെ ഭൂമിയേറ്റെടുക്കലില്‍ നാമമാത്രമായ പുരോഗതി പോലും ഉണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. സംഘടിത മതനേതൃത്വങ്ങളുടെയും, ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ഭീഷണിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വഴങ്ങി ദേശീയപാത വികസനം അട്ടിമറിക്കുകയാണ്.
ഒരു സംഘടിത മതന്യൂനപക്ഷത്തില്‍പ്പെട്ടവരുടെ ഭൂമിയാണ് കൂടുതല്‍ ഏറ്റെടുക്കേണ്ടി വരിക. അതില്‍ത്തന്നെ സമ്പന്ന വിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടിത വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഭരണപ്രതിപക്ഷ ഭേദമന്യെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ഭൂമി ഏറ്റെടുത്ത് നല്കിയാല് അടിയന്തരമായി ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് കുലുക്കമില്ല.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്കിയാല് ദേശീയപാതകള്‍ വികസിപ്പിക്കും. സ്ഥലത്തിന്റെ വിലയും ദേശീയപാതാ അതോറിറ്റി വഹിക്കുമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങളുടെ സ്ഥലം ദേശീയപാതകള്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുരുതമായ പ്രശ്നങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കിന്റെ നിലപാട്.
പ്രശ്നപരിഹാരത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. റവന്യു, പൊതുമരാമത്ത് വകുപ്പു സെക്രട്ടറിമാര്‍, ദേശീയപാതാ അതോറിറ്റിയിലെ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരാണു സമിതിയിലുണ്ടാകുക.
ഇവരുടെ തീരുമാനം അന്തിമമായിരിക്കും എന്നൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. ഒന്നും നടപ്പായില്ലെന്ന് മാത്രമല്ല, ഇനി ഭൂമി ഏറ്റെടുക്കലിന് പുതിയ വിജ്ഞാപനം പുറത്തിറക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: