ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ മുല്ലപ്പെരിയാറിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നിലവിലുള്ള കരാര്‍ അടിസ്ഥാനമാക്കി തമിഴ്നാടിന് തുടര്‍ന്നും വെള്ളം നല്‍കും. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിനു ഉത്തരവാദിത്വമുണ്ട്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ചു വിഷയം ചര്‍ച്ച ചെയ്യണം. എന്നാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ഇതു ബാധിക്കരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനും വംശീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗരൂകരാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന് ആന്തരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: