പത്തനംതിട്ട: വിഷുമഹോത്സവത്തിനായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍നമ്പൂതിരി തിരുനട തുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ചു.
തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയിലേക്ക് അഗ്നിപകര്‍ന്നു. പിന്നീടാണ് കാത്തുനിന്ന തീര്‍ത്ഥാടകര്‍ പടിചവിട്ടി ദര്‍ശനം നടത്തിയത്. ഇന്നലെ പ്രത്യേകപൂജകളൊന്നും ഉണ്ടായിരുന്നില്ല. ഇന്നുമുതല്‍ വിശേഷാല്‍ പൂജകള്‍ നടക്കും.
വിഷുദിനമായ 14ന് പുലര്‍ച്ചെ നാലിന് നടതുറക്കും. മേല്‍ശാന്തി തിരിതെളിയിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണിക്കാണിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കും 7വരെ സന്നിധാനത്ത് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാന്‍ കഴിയും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിയും അയ്യപ്പഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. കളഭാഭിഷേകം, ബ്രഹ്മകലശപൂജ, എന്നീ ചടങ്ങുകള്‍ വിഷുദിനത്തില്‍ നടക്കും. വിഷു ഉത്സവദിനങ്ങളില്‍ ലക്ഷാര്‍ച്ചന, ഉദയാസ്തമനപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് തിരുനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: