തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കളക്ടര്‍ ബിജുപ്രഭാകറിന്റെ വിലക്ക്. മേയര്‍ പ്രശാന്തിന്റെ നിര്‍ദ്ദേശാനുസരണമാണ് തടഞ്ഞത്. പുലര്‍ച്ചെ മുതല്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകരെ ഉച്ചക്ക് 12 ഓടെയാണ് മെഡിക്കല്‍കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.
ദുരന്തത്തിനിരയായവരെയും വഹിച്ചു
കൊണ്ടുള്ള ആംബുലന്‍സുകള്‍ കൊല്ലത്ത് നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതു മുതല്‍ സേവാഭാരതി മെഡിക്കല്‍ കോളേജ് യൂണിറ്റിലെ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനത്തിന് കര്‍മ്മനിരതരായിരുന്നു. ആശുപത്രിയില്‍ എത്തിയവരുടെ കൂടെ ബന്ധുക്കളോ സഹായത്തിനായി മറ്റുള്ളവരോ ഇല്ലായിരുന്നു. ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പരസഹായവും അത്യാവശ്യമായിരുന്നു. എക്സറേ, സ്കാനിംഗ് തുടങ്ങിയ ചികിത്സകള്‍ക്ക് ദുരന്തത്തില്‍പ്പെട്ടവരെ സഹായിച്ചത് സേവാ ഭാരതി പ്രവര്‍ത്തകരായിരുന്നു. രക്തം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ നൂറ് കണക്കിന് സേവാ ഭാരതി പ്രവര്‍ത്തകര്‍ രക്തദാനത്തിന് തയ്യാറായി എത്തി രക്തം നല്‍കുകയും ചെയ്തു. പത്തോടെ ചിലരുടെ ബന്ധുക്കള്‍ എത്തിയെങ്കിലു ഭൂരിഭാഗം പേരുടെയും ബന്ധുമിത്രാദികള്‍ എത്തിയിരുന്നില്ല. ഭക്ഷണവും കുടിവെള്ളവുമെല്ലാം എത്തിച്ചത് സേവാഭാരതി പ്രവര്‍ത്തകാരായിരുന്നു.
പതിനൊന്നു മണിയോടെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയറുടെ സന്തത സഹചാരിയായ കരാറുകാരെനെ സന്ദര്‍ശിക്കാന്‍ വി.കെ. പ്രശാന്ത് മെഡിക്കല്‍കോളേജില്‍ എത്തി. അത്യാഹിത വിഭാഗത്തില്‍ എത്തിയ മേയര്‍ കാക്കിട്രൗസറും വെള്ളഷര്‍ട്ടുമിട്ട പ്രവര്‍ത്തകര്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് രസിക്കാത്ത മേയര്‍ അത്യാഹിത വിഭാഗത്തിലെ കണ്ട്രോള് റൂമില്‍ ഇരിക്കുകയായിരുന്ന കളക്ടറെ സമീപിച്ച് സേവാഭാരതി പ്രവര്‍ത്തകരെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കളക്ടറുടെ നിര്‍ദ്ദേശാനുസരണം പോലീസ് സേവാഭാരതി പ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം രോഗികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമായി പ്രവര്‍ത്തകര്‍ ഒബ്സര്‍വേഷന്‍ വിഭാഗത്തിലേക്ക് പോവുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ കണ്ടു നിന്നവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ പോലീസ് പിന്‍വാങ്ങി. രാവിലെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രോഗികള്‍ക്ക് വേണ്ടുന്ന പരിചരണം നല്‍കാനോ ഭക്ഷണത്തിന്റെ കാര്യമോ തിരക്കിയിരുന്നില്ല. ജില്ലാ ഭരണകൂടത്തിനും ജീവനക്കാര്‍ക്കും നല്കാന് പറ്റാത്ത സേവനത്തില്‍ കളക്ടര്‍ രാഷ്ട്രീയം കണ്ടതില്‍ വ്യപാക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: